നടനും ബിഗ്‌ബോസ് താരവും മോഡലുമായ ഷിയാസ് കരീമിനെതിരെ വീണ്ടും പരാതി. സാമ്പത്തിക, ലൈംഗിക ചൂഷണം നടത്തിയെന്ന പരാതിയുമായാണ് യുവതി രംഗത്തെത്തിയത്. സുഹൃത്തും പങ്കാളിയുമായിരുന്ന താരം 65 ലക്ഷം രൂപ തട്ടിയെടുത്തെന്ന് യുവതി ആരോപിക്കുന്നു. നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും അശ്ലീല പോൺ വെബ്സൈറ്റുകൾക്ക് നൽകുമെന്നും പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പാലാരിവട്ടം പോലീസിൽ നല്‍കിയ പരാതിയില്‍ പറയുന്നു . മാനസികമായി തന്നെ പീഡിപ്പിച്ചതിനാലാണ് പരാതി നൽകാൻ മുന്നോട്ടു വന്നതെന്ന് യുവതി പോലീസിന് മൊഴി നൽകി. ഇന്‍സ്റ്റഗ്രാം ചാറ്റുകളും വോയ്സ് റെക്കോര്‍ഡും പണം പലപ്പോഴായി നൽകിയ അക്കൗണ്ട് രേഖകളും പരാതിക്കൊപ്പം പൊലീസിന് കൈമാറി.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയിൽ ഷിയാസ് കരീം മൂന്നു വര്‍ഷം മുന്‍പ് അറസ്റ്റിലായിരുന്നു. ചെന്നൈ വിമാനത്താവളത്തില്‍ വച്ചായിരുന്നു പിടിയിലായത്. അന്ന് ഷിയാസിനെതിരെ കേരള പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ദുബായിൽനിന്നു ചെന്നൈയിൽ എത്തിയപ്പോൾ തടഞ്ഞുവച്ച് കേരള പൊലീസിനെ അറിയിക്കുകയായിരുന്നു.
ഭീഷണിപ്പെടുത്തി വൻതുക വാങ്ങാനാണ് യുവതി അടുപ്പം സ്ഥാപിച്ചതെന്നു ഷിയാസ് അന്ന് ജാമ്യാപേക്ഷയിൽ പറഞ്ഞു. എറണാകുളത്ത് ഫിറ്റ്നസ് ഇൻസ്ട്രക്ടറായ കാസർകോട് പടന്ന സ്വദേശിനിയാണ് ഷിയാസിനെതിരെ ചന്തേര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വിവാഹബന്ധം വേർപിരിഞ്ഞ 32 വയസ്സുകാരിക്ക് വിവാഹ വാഗ്ദാനം നൽകുകയും 2021 മുതൽ 2023 മാർച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലുംവച്ച് പീഡിപ്പിക്കുകയും ചെയ്തെന്നാണു പരാതി. യുവാവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണ് യുവതി പരാതിയുമായി എത്തിയത്. പല തവണകളായി 11 ലക്ഷം രൂപ കൈക്കലാക്കിയതായും ചെറുവത്തൂരിൽ വച്ച് കയ്യേറ്റം ചെയ്തതായും പരാതിയിലുണ്ട്.