car

TOPICS COVERED

പാലക്കാട്  വാണിയംകുളത്ത് മദ്യലഹരിയിൽ കാറുമായി എത്തി യുവാവിന്റെ പരാക്രമം. സ്വന്തം കാറിൻ്റെ ചില്ലുകൾ തല്ലിതകർത്ത് രക്തമൊഴുക്കിയ ഇയാൾ നാട്ടുകാരെ അസഭ്യം വിളിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. വല്ലപ്പുഴ സ്വദേശിയായ യുവാവിനെ നാട്ടുകാർ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു.  

ഇന്നലെ രാത്രി 9 മണിയോടെ ആണ് സംഭവം. വാണിയംകുളത്തെ ബാറിൽ ഉണ്ടായ വാക്കുതർക്കത്തിന് പിന്നാലെ വാണിയംകുളം മാന്നന്നൂർ റോഡിലേക്ക് യുവാക്കൾ കാറുമായി എത്തുകയായിരുന്നു. മദ്യലഹരിയിൽ അമിതവേഗത്തിൽ എത്തിയ കാറിൻ്റെ  നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലുള്ള കിള്ളിക്കാവ് ക്ഷേത്രത്തിനു മുന്നിലെ മതിലിൽ ഇടിച്ചു നിർത്തി. നാട്ടുകാർ ഇത് കണ്ട് അന്വേഷിച്ച് ചെന്നപ്പോൾ ആണ് കാറിൽ ഉണ്ടായിരുന്ന ഒരു യുവാവ് ഓടി രക്ഷപ്പെടുന്നതും മറ്റേയാൾ പുറത്തിറങ്ങി പരാക്രമം നടത്തുകയും ചെയ്തത്. ഇത് ചോദ്യം ചെയ്ത നാട്ടുകാരെ യുവാവ് അസഭ്യം വിളിക്കുകയും മദ്യലഹരിയിൽ സ്വന്തം കാറിൻെറ ചില്ലുകൾ കൈകൊണ്ട് അടിച്ചു തകർക്കുകയും ചെയ്തു. 

കാറിൽ മൊത്തം രക്തക്കറ പുരണ്ട നിലയിലായിരുന്നു. പിന്നീട് നാട്ടുകാർ ഇയാളെ പൊലീസിൽ ഏൽപ്പിച്ചു. യുവാവിനെ ആംബുലൻസിൽ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വല്ലപ്പുഴ സ്വദേശിയാണ് യുവാവ്. ബാറിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഒറ്റപ്പാലം പൊലീസ് അന്വേഷണം നടത്തുകയാണ്. യുവാവിന് എതിരെ നിലവിൽ കേസ് എടുത്തിട്ടില്ല.

ENGLISH SUMMARY:

Palakkad drunk driving incident involved a young man in Vaniyamkulam causing a rampage under the influence of alcohol. He smashed his own car windows, bleeding, and verbally abused locals before being apprehended by villagers and handed over to the police.