കഴിഞ്ഞ ദിവസം വൈകിട്ട് 6.15ന് പത്തനംതിട്ട ജില്ലാ പൊലീസ് കൺട്രോൾ റൂമിലേക്ക് ഒരു കോള്‍ വന്നു. ഫോണെടുത്തപ്പോള്‍ അങ്ങേത്തലയ്ക്കല്‍ ഒരു യുവാവിന്‍റെ ശബ്ദമാണ്. ഹലോ പൊലീസ് സ്റ്റേഷനല്ലേ.. സ്വകാര്യ ബസ് സ്റ്റാൻഡിൽ ഞാന്‍ ബോംബ് വെച്ചിട്ടുണ്ട് എന്നായിരുന്നു ആ യുവാവിന്‍റെ വാക്കുകള്‍.
അങ്ങനെ പത്തനംതിട്ട ഡിവൈ.എസ്.പി എസ് അഷാദിന്റെ നേതൃത്വത്തിൽ ബോംബ് സ്‌ക്വാഡും പൊലീസും സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് പറന്നെത്തി പരിശോധന നടത്തി. ആ പരിശോധനയില്‍ ബോംബ് കണ്ടെത്താനായില്ല. തുടര്‍ന്ന് സൈബർ സെല്ലിനെ ബന്ധപ്പെട്ട് ഫോണ്‍ വന്ന നമ്പര്‍ പരിശോധിച്ചു.
ആ അന്വേഷണത്തിൽ ഫോണ്‍ ചെയ്ത യുവാവിനെ സ്വകാര്യ ബസ് സ്റ്റാൻഡിന് മുന്നിൽ നിന്ന് തന്നെ പിടികൂടി. സീതത്തോട് ആനച്ചന്ത കോട്ടക്കുഴി വെട്ടുവേലിൽ സിനു തോമസാണ് (32) പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.