കോളജ് ഹോസ്റ്റലുകളിലേയ്ക്ക് കുറിയർ വഴി കഞ്ചാവും രാസലഹരിയും എത്തിക്കുന്ന തൃശൂരിലെ ജിം ഉടമയും സഹായിയും അറസ്റ്റിൽ. ലഹരി വിൽപനയ്ക്ക് ഇത് അഞ്ചാം തവണയാണ് ഇതേ ജിം ഉടമ പിടിയിലാക്കുന്നത്. തൃശൂർ കിഴക്കേകോട്ടയിലെ കുറിയർ സ്ഥാപനം മുഖേന ലഹരി വിൽപന വ്യാപകമെന്ന് സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന് വിവരം ലഭിച്ചതിന്‍രെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടാകുന്നത്.
കുറിയർ സ്ഥാപനങ്ങളിൽ പൊലീസ് നിരീക്ഷണം തുടങ്ങി. കാലടിയിൽ സഹപ്രവർത്തകനെ കൊന്ന അതിഥി തൊഴിലാളി അസമുകാരൻ പ്രജ്വൽ കുറിയർ അയയ്ക്കാൻ വന്നു. പായ്ക്കറ്റ് പരിശോധിച്ചപ്പോൾ ഹൈബ്രിഡ് കഞ്ചാവ്. കയ്യോടെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മുതലാളി തന്ന് വിട്ടതാണെന്ന് പ്രജ്വൽ മൊഴി നൽകി. മുതലാളിയെ അന്വേഷിച്ച് കണ്ടെത്തിയപ്പോൾ സ്ഥിരം ലഹരി കച്ചവടക്കാരനായ ജിം ഉടമ വിഷ്ണു. ഫിറ്റ്നസ് പരിശീലകൻ കൂടിയാണ്. നാലു തവണ ലഹരി വിൽപനയ്ക്ക് പിടിയിലായി. കസ്റ്റംസും പൊലീസും എക്സൈസും പിടികൂടിയ ആൾ. തൃശൂർ പൂത്തോളിലെ വിവ ജിമ്മിന്റെ ഉടമ. പടിഞ്ഞാറെ കോട്ടയിൽ പ്രോട്ടീൻ പൗഡറുകളുടെ കട നടത്തുന്നു. തുടർച്ചയായി ലഹരി കടത്തിന് പിടിക്കപ്പെട്ടിട്ടും ജിമ്മും പ്രോട്ടീൻ കടയും പൂട്ടിച്ചിട്ടില്ല.
പ്രോട്ടീൻ കടയിൽ ലഹരി പൊതി തേടി ആളുകൾ വരുന്നുണ്ട്. സ്ഥിരം ലഹരിക്കേസിൽ പിടിക്കപ്പെടുന്നവരെ കരുതൽ തടങ്കലിൽ ഒരു വർഷം പാർപ്പിക്കുന്ന പിറ്റ് നിയമം പൊലീസ് വിഷ്ണുവിനെതിരെ ചുമത്തും. കൂട്ടാളിയായ പ്രജ്വൽ കൊലക്കേസ് പ്രതി കൂടിയാണ്. തുണിത്തരങ്ങളെന്ന വ്യാജേനയാണ് ലഹരി കുറിയർ വഴി അയയ്ക്കുന്നത്. അരക്കിലോ ഹൈബ്രിഡ് കഞ്ചാവും അഞ്ച് എംഡിഎംഎ ഗുളികകളും കണ്ടെത്തി. സാധനങ്ങൾ അയയ്ക്കാൻ വരുന്നവരുടെ വിവരങ്ങൾ കുറിയർ സ്ഥാപനങ്ങൾ സൂക്ഷിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.