പത്തനംതിട്ട ഗവി മീനാറിൽ അങ്കണവാടി ജീവനക്കാരി മേനയ്ക്ക് നേരെ വിനോദ് കുമാര്‍ നടത്തിയത് ക്രൂരമായ ആക്രമണം. യുവതിയെ നേരത്തെ പരിചയമുണ്ടായിരുന്ന പ്രതി ആസൂത്രിതമായി നടത്തിയതാണ് കൊലപാതകമെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.
യുവതി വരുന്ന വഴിയിൽ കാത്തുനിന്ന് വിനോദ് ആരുമില്ലാത്ത സ്ഥലത്ത് വെച്ച് ആക്രമിച്ചു വലിച്ചിഴച്ച് തോടിൻ്റെ കരയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ യുവതി തടഞ്ഞു. കരിങ്കൽ കഷണം കൊണ്ട് തലയ്ക്ക് അടിച്ചു. പിന്നീട് തോട്ടിന്‍ കരയിലേക്ക് വലിച്ചുകൊണ്ടുപോയി തല വെള്ളത്തില്‍ മുക്കിപ്പിടിച്ചായിരുന്നു കൊലപാതകം. തോടിന് സമീപം വസ്ത്രങ്ങള്‍ കീറിയ നിലയില്‍ ശരീരമാസകലം മുറിവോടെയാണ് മേനകയുടെ മൃതദേഹം കണ്ടെത്തുന്നത്.
വ്യക്തിവിരോധമാണ് കൊലപാതകത്തിന് കാരണം. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. യുവാവിന്റെ പെരുമാറ്റ രീതിയെ തുടർന്ന് അകന്നതാണ് കൊലപാതകത്തിന്റെ കാരണം. ഗവിയില്‍ കുടുംബസമേതം താമസിച്ചിരുന്ന യുവതി അഞ്ചുകിലോമീറ്റര്‍ അകലെയുള്ള അങ്കണവാടിയില്‍ നടന്നാണ് പോയിരുന്നത്. ഈ സാഹചര്യം മുതലാക്കിയാണ് വിനോദ്കുമാര്‍ ആക്രമിച്ചത്. കൊലപാതക ശേഷം മൃതദേഹം ഉപേക്ഷിച്ച പ്രതി ബസ്സിൽ കയറി വണ്ടിപ്പെരിയാറിലേക്ക് പോയി . ഇടുക്കി പോലീസ് പിടികൂടിയ പ്രതിയെ പത്തനംതിട്ട പോലീസിനെ കൈമാറുകയായിരുന്നു.
വിനോദ് കുമാറിനെ റിമാന്‍ഡ് ചെയ്തു. റാന്നി കോടതിയില്‍ പതിനൊന്ന് മണിയോടെയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. പ്രതി ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചിരുന്നു.