നെടുമങ്ങാട് കൊല്ലപ്പെട്ട ഒന്നര വയസ്സുകാരന്‍ അമ്മയുടെ സാന്നിധ്യത്തിൽ ക്രൂര മർദ്ദനത്തിനിരയായി എന്ന് പൊലീസ്. അഷ്‌കർ കുട്ടിയെ മർദ്ദിക്കുന്നത് പലവട്ടം കണ്ടിരുന്നുവെന്ന് അമ്മ അഖിലയുടെ കുറ്റസമ്മതം. അമ്മയുടെ കൺമുമ്പിൽ വടികൊണ്ടും കൈ കൊണ്ടും മർദിച്ചു. കുട്ടിയെ മർദ്ദിക്കുന്നത് അമ്മ തടഞ്ഞില്ലെന്ന് മാത്രമല്ല ഒളിച്ചു വയ്ക്കുകയും ചെയ്തു. എന്നാൽ മരണദിവസം കുട്ടിയെ മർദ്ദിച്ചപ്പോൾ അമ്മയുടെ സാന്നിധ്യം ഇല്ലായിരുന്നു എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.
അഷ്‌കറിനും അഖിലയ്ക്കുമെതിരായ കൂടുതൽ വെളിപ്പെടുത്തലുകളിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയാണ്. അഷ്‌കർ ആദ്യ ഭാര്യ ആമിനയെ ക്രൂരമായി മർദ്ദിച്ചത് അന്വേഷിക്കും. അഖില ജോലി ചെയ്യുന്ന ഡാൻസ് സ്‌കൂളിൽ ഒപ്പം ജോലി ചെയ്തിരുന്ന ചിറയൻകീഴ് സ്വദേശിനിയുടെ ദുരൂഹ മരണവും അന്വേഷണ പരിധിയിൽ വരും. അഷ്കർ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് യുവതി ജീവനൊടുക്കി എന്നാണ് പൊലീസിനു ലഭിച്ച മൊഴികളിലുള്ളത്. ഒപ്പം അഖിലയുടെ ആദ്യ ഭർത്താവ് അഖിൽ ജീവനൊടുക്കിയതിന് പിന്നിലെ ദുരൂഹതയും പരിശോധിക്കും.
കേസില്‍ അഷ്കറിനേയും അഖിലയേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. മരിച്ച ഒന്നര വയസ്സുകാരനൊപ്പം താമസിച്ചിരുന്ന അഷ്കറിന്‍റെ മാതാവ്, സഹോദരി എന്നിവർക്ക് കുട്ടിയെ മർദ്ദിച്ചതിൽ പങ്കുണ്ടോയെന്നുo പൊലീസ് അന്വേഷിക്കും.