എറണാകുളക്ക് ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ കുഴിവേലിപ്പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ കാട്ടൂർ സ്വദേശി റോബിൻ ദാസാണ് (39) അറസ്റ്റിലായത്. പാലാരിവട്ടം മെട്രോസ്റ്റേഷന് സമീപത്തുള്ള ലേഡീസ് ഹോസ്റ്റലിൽ താമസിക്കുന്ന യുവതിയേയാണ് പ്രതി കടന്നുപിടിച്ചത്.
മേയ് 12-ാം തീയതി പുലർച്ചെ 04.00 മണിയോടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ പ്രതി ഹോസ്റ്റൽ റൂമിൽ ഉറങ്ങികിടന്ന യുവതിയെ ബലമായി കടന്നു പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഉറക്കത്തിൽ നിന്നുണർന്ന യുവതി ഒച്ചവച്ചതോടെ പ്രതി ഹോസ്റ്റലിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
യുവതിയുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത പാലാരിവട്ടം പൊലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. സംഭവ ദിവസത്തെ ലേഡീസ് ഹോസ്റ്റലിലെയും അടുത്തുള്ള പ്രദേശങ്ങളിലേയും ഉൾപ്പടെ ഇരുന്നൂറോളം സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയത്. സൈബർ സെല്ലിൻെറ സഹായത്തോടെ ഇടപ്പള്ളി ഭാഗത്തു നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശ പ്രകാരം എറണാകുളം എസിപി സുരേഷ് കെ.ജി, പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനൂപ് എ. എന്നിവരുടെ മേൽ നോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർ ഹരിശങ്കർ ഒ. എസ്സ്, അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടർ അബിൻ ഗംഗ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അഖിൽ പത്മൻ, ജിപിൻ ലാൽ, സിവിൽ പൊലീസ് ഓഫീസറായ നസീറ .എ എന്നിവരും ഉള്‍പ്പെടുന്നു.