മലയങ്കീഴ് ചൂഴാറ്റുകോട്ട ക്ഷേത്രോത്സവത്തിനിടെ ദമ്പതികൾക്ക് നേരെ ഒൻപതംഗ സംഘത്തിന്റെ ക്രൂരമായ ആക്രമണം. ചൂഴാറ്റുകോട്ട സ്വദേശി അനീഷ്, ഭാര്യ ശ്രീജ എന്നിവർക്കാണ് പരുക്കേറ്റത്. കഴിഞ്ഞ ശനിയാഴ്ച (ഏപ്രിൽ 11) രാത്രിയാണ് സംഭവം. കല്ലും കമ്പിപ്പാരയും ഉപയോഗിച്ചാണ് ഒൻപതംഗ സംഘം ദമ്പതികളെ ആക്രമിച്ചത്. അനീഷിന്റെ തലയ്ക്ക് സാരമായ പരുക്കേറ്റിട്ടുണ്ട്. പ്രാഥമിക വിവരങ്ങൾ പ്രകാരം വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്. അനീഷിനെ മർദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഭാര്യ ശ്രീജയ്ക്കും മർദനമേറ്റത്.
മർദനത്തിനിടെ അനീഷിന്റെ കഴുത്തിലുണ്ടായിരുന്ന അഞ്ചര പവന്റെ സ്വർണമാല അക്രമിസംഘം കവർന്നതായി പരാതിയിൽ പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അക്രമികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ദമ്പതികളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. ഉത്സവപ്പറമ്പിലെ ആൾക്കൂട്ടത്തിനിടയിലാണ് ആക്രമണം ഉണ്ടായത്. പരുക്കേറ്റ ദമ്പതികൾ നിലവിൽ ചികിത്സയിലാണ്.