കണ്ണൂർ പയ്യന്നൂരിൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച. 63000 രൂപയുടെ സ്വർണ്ണവും പണവും കവർന്നു. വീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോയ സമയത്തായിരുന്നു മോഷണം. എഫ്.സി.ഐ ഗോഡൗണിന് സമീപം മണക്കാടിയിലെ മനോജ് കുമാറിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോയ തക്കം നോക്കിയായിരുന്നു കവർച്ച. സ്വർണ്ണാഭരണങ്ങളും പണവും ഉൾപ്പെടെ 63,000 രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം.
ഇന്നലെ രാവിലെ മനോജും ഭാര്യ സുജാതയും ചോറ്റാനിക്കര ക്ഷേത്ര ദർശനത്തിനായി വീട് പൂട്ടി പോയിരുന്നു. മക്കൾ ബന്ധുവീട്ടിലുമായിരുന്നു. ഈ തക്കം നോക്കിയാണ് മോഷ്ടാവ് വീടിന്‍റെ മുൻവശത്തെ വാതിൽ തകർത്ത് അകത്ത് കടന്നത്.
ഇന്ന് രാവിലെ ആറരയോടെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മുൻവാതിലിന്‍റെ ലോക്ക് പൊളിച്ച നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് ജോഡി സ്വർണ്ണ കമ്മലുകളും ഡ്രസ്സിങ് റൂമിലെ ഷെൽഫിലുണ്ടായിരുന്ന 13,000 രൂപയും മോഷണം പോയതായി കണ്ടെത്തി.
പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.