വിവാഹം കഴിക്കാൻ നിർബന്ധിച്ചതിനെ തുടർന്ന് 21കാരൻ സുഹൃത്തായ 52 കാരിയെ കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ ശിവഗംഗയിലെ തിരുപ്പുവനത്തിനടുത്താണ് സംഭവം. സോട്ടത്തട്ടി എന്ന ഗ്രാമത്തിൽ നിന്നുള്ള 52 വയസുള്ള സരസ്വതി ഫെബ്രുവരി 11നാണ് കാണാതായത്. ജോലിക്ക് പോയ ശേഷം ഇവർ മടങ്ങി വന്നില്ല. നിർമാണ തൊഴിലാളിയായ ഇവർ തിരിച്ചെത്താത്തതിനെ തുടർന്ന് സഹോദരൻ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
അവരുടെ ഫോൺകോൾ രേഖകൾ പരിശോധിച്ച പോലീസ് കൂടക്കോവിൽ എന്ന ഗ്രാമത്തിലെ ശരവണകുമാർ എന്ന വ്യക്തിയുമായി ഇവർ പതിവായി സംസാരിക്കുന്നത് കണ്ടെത്തി. 21 വയസുള്ള ശരവണകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഒപ്പം ജോലി ചെയ്തിരുന്ന സരസ്വതിയെ പരിചയമുണ്ടെന്ന് മാത്രമാണ് ശരവണകുമാർ ആദ്യം പറഞ്ഞത്.
സംശയം തോന്നിയ പോലീസ് വിശദമായ അന്വേഷണം നടത്തി. ഒരുമിച്ച് ജോലി ചെയ്തിരുന്ന സരസ്വതിയും ശരവണകുമാറും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. മാത്രമല്ല വിവാഹത്തിനായി സരസ്വതി ശരവണകുമാറിനെ നിർബന്ധിച്ചിരുന്നതായും വ്യക്തമായി. സരസ്വതിയെ ഒഴിവാക്കാനായി അവരെ ശരവണകുമാർ കൊലപ്പെടുത്തിയതാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു.