Image Credit: Facebook

Image Credit: Facebook

പട്ടാപ്പകല്‍ നടുറോഡിലാണ് അലുവ അതുലെന്ന കൊലക്കേസ് പ്രതി വെട്ടിനുറുക്കപ്പെട്ടത്. ജാമ്യത്തിലിറങ്ങിയ അതുല്‍ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിട്ട് മടങ്ങവേയാണ് എതിര്‍ സംഘം പിന്തുടര്‍ന്നെത്തിയത്. പകല്‍ വെളിച്ചത്തില്‍ മാസ്ക് പോലുമില്ലെതായായിരുന്നു ബ്ലാക്ക് വിഷ്ണുവിന്‍റെയും സംഘത്തിന്‍റെയും ആക്രമണം. കരുനാഗപ്പള്ളി പുതിയകാവില്‍ നിര്‍മാണം നടക്കുന്ന ദേശീയപാതയിലെ സര്‍വീസ് റോഡില്‍ വച്ച് വെറും ഒന്നരമിനിറ്റിലാണ് അതുലിനെ അക്രമിസംഘം വെട്ടിയത്. ഇടതുവശത്ത് കൂടി ഓവര്‍ടേക്ക് ചെയ്ത കാര്‍ കൊണ്ട് തട്ടി റോഡിലെ കുഴിയിലേക്കിട്ടു. പിന്നാലെ ചാടിയിറങ്ങി അതുലിെന വലിച്ച് പുറത്തിട്ട ശേഷം ക്രൂരമായി വെട്ടിക്കൊന്നു.

കൊല്ലപ്പെട്ട അതുലിന് ചോര കാണുന്നതായിരുന്നു ലഹരിയെന്നാണ് ഗുണ്ടാസംഘങ്ങള്‍ വെളിപ്പെടുത്തുന്നത്. എതിരാളികളെ ആക്രമിക്കാന്‍ കൂടമാണ് അതുല്‍ ഉപയോഗിച്ച് വന്നിരുന്നത്. മദ്യപിക്കുകയോ,  പുകവലിക്കുകയോ മറ്റ് ലഹരി ഉപയോഗങ്ങളോ ഇല്ലാത്ത അതുലിനെ മനുഷ്യരക്തമാണ് ലഹരി പിടിപ്പിച്ചിരുന്നതെന്നാണ് മുന്‍ സംഘാംഗങ്ങള്‍ പറയുന്നത്. വിവിധ സ്റ്റേഷനുകളിലായി ഇരുപത്തിയ‍ഞ്ചിലേറെ കേസുകളില്‍ അതുല്‍ പ്രതിയാണ്. മൂന്ന് വട്ടം കാപ്പ കേസില്‍ അറസ്റ്റിലുമായിട്ടുണ്ട്. 

അലുവ ഇഷ്ടമായതിനാലാണ് ഓച്ചിറ മഠത്തില്‍ക്കാരായ്മ കൃഷ്ണവിലാസം വീട്ടിലെ അതുലിനെ അലുവ അതുലെന്ന് വിളിക്കുന്നതെന്നും അതല്ല, അതുലിന്‍റെ കുടുംബത്തിന് അലുവയുമായുള്ള ബന്ധമാണ് ആ പേരിന് പിന്നിലെന്നും നാട്ടുകാര്‍  പറയുന്നു. കൊല്ലം ജില്ല ജയിലില്‍ ശിക്ഷ അനുഭവിക്കവേ വാര്‍ഡന്‍ ആയിരുന്ന അഭിലാഷിനെ അതുല്‍ മര്‍ദിച്ചിരുന്നു. കലി മൂത്ത് ജയില്‍ സൂപ്രണ്ടിന്‍റെ ഓഫിസിലെ കംപ്യൂട്ടറും അടിച്ച് തകര്‍ത്തിട്ടുണ്ട്. കരുനാഗപ്പള്ളി കോടതിയില്‍ റീല്‍സ് ചിത്രീകരിച്ചും അതുല്‍ വിവാദത്തില്‍പ്പെട്ടിരുന്നു. 

ഒടുവില്‍ കാറിനുള്ളിലിട്ട് വിഷ്ണുവും സംഘവും വെട്ടിയതോടെ കൊല്ലരുത് പറഞ്ഞ് തീര്‍ക്കാമെന്നായിരുന്നു അതുലിന്‍റെ വാക്കുകള്‍. പക്ഷേ വിഷ്ണുവും സംഘവും അത് ചെവിക്കൊണ്ടില്ല. ജിം സന്തോഷിന്‍റെ മരണത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ മാരകമായി വെട്ടിക്കൊല്ലുകയായിരുന്നു. പ്രതീക്ഷയാണ് അതുലിന്‍റെ ഭാര്യ. ഒരു മകനുണ്ട്.

ENGLISH SUMMARY:

Notorious gangster Aluva Atul was hacked to death in just 90 seconds in Karunagappally on March 15, 2026. Known for using a sledgehammer (koodam) to crush his enemies, Atul had over 25 criminal cases and three KAAPA arrests. Despite his pleas for mercy, 'Black Vishnu' and his gang executed him in broad daylight as revenge for the Jim Santhosh murder. The victim, who didn't use alcohol or drugs, was described by former associates as being 'intoxicated' by the sight of blood.