പത്തനംതിട്ട കോന്നിയിൽ ഭാര്യയുടെ അമ്മാവനെ യുവാവ് അടിച്ചുകൊന്നു. ഭാര്യയെ മർദിക്കുന്നത് തടയാൻ എത്തിയതിനായിരുന്നു കൊലപാതകം. താഴത്ത്‌പടിയില്‍ വഹാബാണ് കൊല്ലപ്പെട്ടത്. പ്രതി നിയാസിനെ പൊലീസ് പിടികൂടി
<ഇന്നലെ രാത്രിയായിരുന്നു കൊലപാതകം. രാത്രിയിൽ നിയാസും സുഹൃത്തും ചേർന്ന് മദ്യപിച്ചു. അതിനുശേഷം നിയാസ് ഭാര്യയെ മർദ്ദിക്കാൻ പോകുമ്പോൾ ഭാര്യയുടെ അമ്മാവനായ വഹാബ് തടയാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിൽ ചുറ്റിക പോലെയുള്ള ഉപകരണം കൊണ്ട് വഹാബിന്റെ തലയ്ക്കടിച്ചു. വഹാബിന്റെ നിലവിളി കേട്ടെങ്കിലും സ്ഥിരം വഴക്കായതിനാൽ വൈകിയാണ് അയൽക്കാർ ഓടിയെത്തിയത്. ചോരയിൽ കുളിച്ചു കിടന്ന വഹാബിനെ ആദ്യം കോന്നി താലൂക്കാശുപത്രിയിലും അതിനുശേഷം പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലും എത്തിച്ചെങ്കിലും വഹാബ് മരിച്ചു.
പ്രതി നിയാസിനെ പോലീസ് അറസ്റ്റ് ചെയ്തു. വഹാബ് അവിവാഹിതനാണ്, ഒറ്റയ്ക്കാണ് താമസം. നിയാസ് സ്ഥിരം അക്രമിയും വീട്ടിൽ സംഘർഷമുണ്ടാക്കുന്ന ആളുമാണെന്നാണ് അയൽക്കാർ പറയുന്നത്. ഭാര്യയെ മർദ്ദിക്കുന്നതും പതിവാണ്. പലവട്ടം വഹാബ് ഇതിന് തടസ്സം പിടിക്കാൻ ശ്രമിച്ചപ്പോഴൊക്കെ നിയാസ് ഉപദ്രവിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരെത്തി തെളിവ് ശേഖരിച്ചു.