കൊച്ചി വൈറ്റിലയിൽ കോട്ടയം സ്വദേശിനി സുധയെ കൊലപ്പെടുത്തിയത് പെട്ടെന്നുണ്ടായ പ്രകോപനം കാരണമെന്ന് പൊലീസ്. കുടുംബം തകര്‍ക്കുമെന്ന ഭീഷണിയാണ് പ്രകോപനകാരണം . യുവതി നേരിട്ടത് ക്രൂരമായ ആക്രമണമാണ്. പ്രതി ഷാജി മുഖത്ത് പലതവണ മുഷ്ടിചുരുട്ടി ഇടിച്ചു. കരിങ്കല്ലിലേക്ക് വീണ് യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. യുവതി ബഹളംവച്ചതോടെ മുഖം അമര്‍ത്തിപ്പിടിച്ചു. മരട് പൊലീസിന്റെ കസ്റ്റഡിയിലാണ് പൊന്നുരുന്നി സ്വദേശി പ്രതി ഷാജി. രാവിലെ കൊലപാതകം നടന്ന റെയിൽവേ ട്രാക്കിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
മരട് പൊലീസിന്റെ കസ്റ്റഡിയിലുള്ള പൊന്നുരുന്നി സ്വദേശി ഷാജിയുടെ അറസ്റ്റ് ഇന്നലെ രാത്രിയോടെ രേഖപ്പെടുത്തിയിരുന്നു. ഇന്നലെ പുലർച്ചയോടെയാണ് ചിങ്ങവനം സ്വദേശിയായ സുധ ബേബിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. വീട്ടുകാർ അറിയാതെ അടുത്ത ബന്ധത്തിലായിരുന്നു സുധയും ഷാജിയും. അടുത്തിടെ ഈ ബന്ധത്തിലുണ്ടായ അസ്വാരസ്യങ്ങളാണ് കൊലപാതക കാരണമെന്ന് ഷാജി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. Also Read: ബന്ധത്തില്‍ വിള്ളല്‍; സുധയെ കൊന്ന് റെയിൽവേ പാളത്തിൽ കിടത്തി ഷാജി മുങ്ങി; ക്രൂരം .
ഹൈക്കോടതി മുൻ ജീവനക്കാരനായിരുന്ന ഷാജിയും കൊല്ലപ്പെട്ട സുധയും തമ്മിൽ സുഹൃദത്തിലായിരുന്നു. തിങ്കളാഴ്ച രാത്രി 11 മണിയോടെ വൈറ്റില റെയിൽവേ മേൽപ്പാലത്തിനെ താഴെ സുധയുമായി എത്തിയ ഷാജി കൊലപാതകം നടത്തുകയായിരുന്നു. ട്രെയിൻ തട്ടിയുള്ള മരണം എന്നു വരുത്താൻ മൃതദേഹം റെയിൽവേ പാളത്തിൽ കിടത്തി ഷാജി കടന്നു കളയുകയായിരുന്നു. പുലർച്ചെ സമീപത്തെ ട്രാക്കിലൂടെ പോയ അമൃത എക്സ്പ്രെസിലെ ലോക്കോ പൈലറ്റാണ് മൃതദേഹം കിടക്കുന്നത് വിവരം പൊലീസിനെ അറിയിക്കുന്നത്.
പ്രാഥമിക പരിശോധനയിൽ തന്നെ കൊലപാതകമാണെന്ന് നിഗമനത്തിലേക്ക് എത്തിയ പൊലീസ് സമീപത്തെ സി.സി.ടി.വി ദൃശൃങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കാക്കനാട് നിന്നാണ് ഷാജിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ കല്ലുപയോഗിച്ച് മുഖത്തും തലയിലും ഇടിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.