വൈറ്റില റെയിൽവേ ട്രാക്കിനു സമീപം മരിച്ച നിലയിൽ കാണപ്പെട്ടത് കോട്ടയം ചിങ്ങവനം സ്വദേശിനി സുധാ ബേബി (46)യാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സുധ കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തിയ പൊലീസ് പ്രതി കൊച്ചി സ്വദേശി ഷാജിയെ പിടികൂടി. ഇവർ കൊല്ലപ്പെടുന്നതിനു മുമ്പുള്ള സിസിടിവി ദൃശ്യങ്ങളിലൂടെയാണ് മരിച്ച സ്ത്രീയെയും പ്രതിയേയും തിരിച്ചറിഞ്ഞത്. ഹൈക്കോടതിയിലെ മുന്‍ ജീവനക്കാരനാണ് പ്രതി.
മൃതദേഹത്തിനു സമീപത്തു നിന്ന് കണ്ടെത്തിയ സുധ ബേബിയുടെ മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ചുള്ള പൊലീസ് അന്വേഷണമാണ് പുരോഗമിക്കുന്നത്. ഇന്നലെ രാത്രി 11.30ഓടെ വൈറ്റില റെയിൽവേ ട്രാക്കിനു സമീപം സുധ ബേബി ഒരാൾക്കൊപ്പം കാറിൽ വന്നിറങ്ങുന്ന ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചിട്ടുള്ളത്. വൈകാതെ സുധയെ കൊലപ്പെടുത്തുകയായിരുന്നു.
പ്രതി തിരികെ കാറില്‍ കയറുന്ന ദൃശ്യങ്ങളില്‍ രക്തക്കറ കണ്ടെത്തിയിരുന്നു. പുലര്‍ച്ചെ നാലുമണിയോടെയാണ് പൊലീസ് സ്ഥലത്തെത്തുന്നതും സമീപത്തുള്ള ഹോസ്റ്റലില്‍ നിന്നും തുണി വാങ്ങി സ്ത്രീയുടെ മൃതദേഹം മറച്ചതും. തലയ്ക്കും മുഖത്തിനും പരുക്കുകളുണ്ടായിരുന്നു.
രാവിലെ ഏഴുമണിയോട് കൂടി വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ട്രെയിന്‍ ഓടാത്ത ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്.