തിരുവനന്തപുരം ട്രാവൻകൂർ മാളിൽ വെച്ച് പൊലീസുകാരനും ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിലുണ്ടായ കയ്യാങ്കളിയിൽ ഇരുവിഭാഗത്തിനുമെതിരെ കേസെടുത്തു. തിരുവനന്തപുരം എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറായ മിഥുൻ റോയിക്കെതിരെയും കണ്ടാലറിയാവുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെയുമാണ് പൊലീസ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ന്യൂ ഇയർ ആഘോഷത്തിനിടയിൽ ശംഖുമുഖത്ത് വെച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകനെ മിഥുൻ മർദ്ദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മാളിലെ സംഘർഷത്തിൽ കലാശിച്ചത്.
തന്നെ നാലംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് മിഥുൻ പരാതിപ്പെട്ടപ്പോൾ, പഴയ പരാതി പിൻവലിക്കാൻ മിഥുൻ ഭീഷണിപ്പെടുത്തിയെന്നാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ആരോപണം. നിലവിൽ വഞ്ചിയൂർ, പേട്ട പൊലീസ് സ്റ്റേഷനുകളിലായാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ അന്വേഷണം നടത്തിയ ശേഷമായിരിക്കും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടക്കുക.