തിരുവനന്തപുരത്തെ സ്പായിൽ ജോലിക്കായുള്ള അഭിമുഖത്തിന് എത്തിയ യുവതി നേരിട്ടത് അപ്രതീക്ഷിത ദുരനുഭവം. അഭിമുഖത്തിനിടെ സ്പർശൻ സ്പായിലെ ജീവനക്കാരൻ ഉപഭോക്താക്കളെ കാണിക്കാൻ ഫോട്ടോ ചോദിച്ചതോടെയാണ് അഭിമുഖത്തിന്റെ രീതി മാറിയത്. എതിർത്തു പറഞ്ഞതോടെ കൈയേറ്റത്തിന് ശ്രമിച്ചെന്നാണ് പരാതി. മേയർ വി.വി രാജേഷിനോട് ഫോണിലൂടെ യുവതി ദുരനുഭവം വിവരിക്കുകയായിരുന്നു. തുടർന്ന് ജീവനക്കാരുമായി വാക്കേറ്റവും സംഘർഷവുമുണ്ടായി. എന്നാൽ യുവതി പൊലീസിൽ പരാതി നൽകാൻ തയാറായിട്ടില്ല.
സംഭവത്തിന് പിന്നാലെ സെക്രട്ടേറിയറ്റിന് സമീപം പ്രവർത്തിക്കുന്ന സ്പാ ഇന്നലെ പൂട്ടിച്ചിരുന്നു. സ്പർശൻ വെൽനെസ് സ്പാ എന്ന സ്ഥാപനത്തിന് മതിയായ രേഖകളോ ലൈസൻസോ ഇല്ലെന്നും കണ്ടെത്തിയിരുന്നു. ഇതോടെ തിരുവനന്തപുരം നഗരത്തിലെ അനധികൃത സ്പാ കേന്ദ്രങ്ങൾ അടച്ചു പൂട്ടാൻ കോർപറേഷൻ നടപടി ആരംഭിച്ചു. ഇന്നു മുതൽ കോർപറേഷൻ ആരോഗ്യ വിഭാഗം വ്യാപക പരിശോധന നടത്തും.
മുഴുവൻ സ്പാ കേന്ദ്രങ്ങളുടെയും രേഖകൾ പരിശോധിക്കാനാണ് മേയർ വി വി രാജേഷിന്റെ നിർദേശം. ക്രോസ് മസാജ് ഉണ്ടോയെന്ന് പ്രത്യേകം പരിശോധിക്കാനും നിർദേശമുണ്ട്. ജോലി അഭിമുഖത്തിനായി എത്തിയ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്നാണ് നടപടികളിലേക്ക് കടക്കുന്നത്.