തൊഴുത്തിൽ കെട്ടിയ പശുക്കളെ ക്രൂരമായി കുത്തി പരുക്കേൽപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം അരീക്കോട് സ്വദേശി മുഹമ്മദ് നിഹാസാണ് പൊലീസ് പിടിയിലായത്. കാരിപ്പറമ്പിലെ ഇജാസിന്‍റെ തൊഴുത്തിൽ കെട്ടിയിട്ട നാല് പശുക്കളെയാണ് പ്രതി കുത്തി പരുക്കേൽപ്പിച്ചത്.
ഒട്ടേറെ കുത്തുകളേറ്റ പശുക്കളിൽ ഒന്ന് രക്തം വാർന്ന് ചത്തു. മറ്റൊന്നിന് ഗുരുതരമായ പരുക്കുകളേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ ഇജാസ് തൊഴുത്തിലെത്തി നോക്കിയപ്പോഴാണ് ഈ ക്രൂരദൃശ്യം കാണുന്നത്.
അരീക്കോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി, ഉഗ്രപുരം സ്വദേശി വളളോട്ടുചോല മുഹമ്മദ് നിഹാസാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് കണ്ടെത്തിയത്. കാലിക്കച്ചവടവുമായി ബന്ധപ്പെട്ട വിരോധത്തിന്‍റെ പേരിലായിരുന്നു പ്രതി തൊഴുത്തിൽ കെട്ടിയ പശുക്കളെ വലിയ കത്തി ഉപയോഗിച്ച് കുത്തിയത്. മിണ്ടാപ്രാണികളെ ആക്രമിച്ച മുഹമ്മദ് നിഹാസിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്.