പത്തനംതിട്ട മെഴുവേലിയില്‍ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ്. കാമുകനില്‍ നിന്ന് ഗര്‍ഭിണിയായ യുവതി കുഞ്ഞിനെ ചേമ്പിലയില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചതായാണ് മൊഴി നല്‍കിയത്. അവിവാഹിതയായ വിദ്യാര്‍ഥിനി പ്രസവിച്ച കുഞ്ഞിനെയാണ് വീടിന് പിന്നിലെ കാട് പിടിച്ച പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുപതുകാരിയായ വിദ്യാര്‍ഥിനി രക്തസ്രാവത്തിന് ചികില്‍സ തേടിയതോടെയാണ് പ്രസവ വിവരം പുറത്തായതും നാളെ കോട്ടയം മെഡിക്കൽ കോളജിൽ കുഞ്ഞിൻറെ പോസ്റ്റ്മോർട്ടം നടക്കും.
Also Read: മകള്‍ പ്രസവിച്ചത് വിശ്വസിക്കാതെ വീട്ടുകാര്‍; ചോരക്കുഞ്ഞിനെ കൊന്നെന്ന് സംശയം;ദൂരൂഹത
കാമുകനില്‍ നിന്ന് ഗര്‍ഭിണിയായ വിവരം യുവതി വീട്ടുകാരോട് മറച്ചുവച്ചു. കുട്ടിയുടെ ശബ്ദം പുറത്തുവരാതിരിക്കാന്‍ വായ പൊത്തിപ്പിടിച്ചെന്ന് യുവതി മൊഴി നല്‍കി. പൊക്കിൾകൊടി യുവതി തന്നെ മുറിച്ച് നീക്കി കുഞ്ഞിനെ ശുചിമുറിയിൽ വെച്ചു. മൃതദേഹം ചേമ്പിലയില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചതായും യുവതി പൊലീസിനോട് പറഞ്ഞു. അവിവാഹിതയായ 20 കാരി വിദ്യാർഥിനി പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം യഥാര്‍ഥ മരണകാരണം വ്യക്തമാകും.
വീടിന് പിന്നിലെ കാട്ടില്‍ നിന്നാണ് ചോരക്കുഞ്ഞിന്‍റെ ജഡം കണ്ടെത്തിയത്. ബികോം വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. അച്ഛന് മെഷീന്‍ കൊണ്ടുള്ള പുല്ലുവെട്ടലാണ് ജോലി. ഒറ്റമുറിയും അടുക്കളയും ഹാളുമുള്ള പ്രാരാബ്ധങ്ങളുള്ള കുടുംബമാണിത്. പെണ്‍കുട്ടിക്ക് സഹോദരി കൂടിയുണ്ട്. അമ്മൂമ്മ വീട്ടിലെത്തുന്ന കുഞ്ഞുങ്ങളെ അക്ഷരം പഠിപ്പിക്കുന്നുണ്ട്. ഗര്‍ഭിണിയെന്നതിന് ഒരു സൂചന പോലും കിട്ടിയിരുന്നില്ലെന്നാണ് വിവരം.