ആലപ്പുഴ എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോയ കേസിൽ കീഴ്ശാന്തി കൊല്ലം കല്ലട സ്വദേശി രാമചന്ദ്രൻ പോറ്റി പിടിയിൽ. എറണാകുളം ശിവക്ഷേത്രത്തിനു സമീപത്തു നിന്നാണ് ഇയാൾ പിടിയിലായത്. മോഷ്ടിച്ച സ്വർണം ഇയാൾ തേവരയിലെ ഫെഡറൽ ബാങ്കിൽ പണയം വച്ചതായി കണ്ടെത്തി.15 പവന്റെ ആഭരണങ്ങൾ ഫെഡറൽ ബാങ്കിന്റെ തേവര ശാഖയിൽ പ്രതി പണയപ്പെടുത്തിയെന്നും ഇതിലൂടെ ലഭിച്ച 7 ലക്ഷം രൂപ ഓഹരി വിപണിയിൽ നിക്ഷേപിച്ചെന്നും പൊലീസ് കണ്ടെത്തി.
ബാങ്ക് ജീവനക്കാർക്ക് സംശയം തോന്നാതിരിക്കാൻ 5 പവൻ വരുന്ന കിരീടം രാമചന്ദ്രൻ പോറ്റി പണയപ്പെടുത്തിയില്ല, ഈ കിരീടം ഇയാളിൽ നിന്ന് കണ്ടെത്തി. കിരീടം ഉൾപ്പടെ 20 പവൻ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. വിഷു ദിനത്തിലാണ് തിരുവാഭരണങ്ങൾ കാണാതായത്. മേൽശാന്തി അവധിയിലായിരുന്നതിനാൽ കീഴ്ശാന്തി ആയ രാമചന്ദ്രൻ പോറ്റി ആയിരുന്നു പൂജകൾ ചെയ്തിരുന്നത്.
14ന് വൈകിട്ട് നാലിനു ശേഷം രാമചന്ദ്രൻ പോറ്റിയുടെ മൊബൈൽഫോണ്‍ സ്വിച്ച് ഓഫായെങ്കിലും 15ന് രാവിലെ അൽപസമയം തേവര ഭാഗത്തു വച്ച് ഫോൺ പ്രവർത്തിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. സ്വർണം പണയം വയ്ക്കാൻ ബാങ്കിൽ എത്തിയ പ്രതി ഇതിനായി വന്ന ഒടിപി നോക്കാനാണ് ഫോൺ ഓൺ ആക്കിയത്. ഇതോടെ പ്രതി എറണാകുളത്ത് ഉണ്ടെന്ന് തീർച്ചയാക്കിയ പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ പ്രതി കുടുങ്ങി.
വിഷുദിന പൂജകൾക്കായി തലേന്ന് ക്ഷേത്രം ഭാരവാഹികൾ തിരുവാഭരണം കീഴ്ശാന്തിക്ക് കൈമാറിയിരുന്നു. എന്നാൽ പൂജകൾ കഴിഞ്ഞ് തിരുവാഭരണം ഉൾപ്പെടെയുള്ളവ ഇയാൾ തിരികെ ഏൽപ്പിച്ചില്ല. ഭാരവാഹികൾ അന്വേഷിച്ചപ്പോൾ കീഴ്ശാന്തി രാമചന്ദ്രൻ പോറ്റിയെയും കാണാനില്ലായിരുന്നു. തുടർന്നാണ് അരൂർ പൊലീസിൽ പരാതി നൽകിയത്. നാലുമാസം മുൻപാണ് ക്ഷേത്രത്തിൽ ഇയാൾ ജോലിക്കെത്തിയത്. രാമചന്ദ്രൻ പോറ്റിയെ ഇന്നു കോടതിയിൽ ഹാജരാക്കും.