കോട്ടയം നഴ്സിങ് കോളജിലെ റാഗിങ് കേസ് പ്രതികൾക്ക് ജാമ്യം. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് അഞ്ചു പ്രതികൾക്കും ജാമ്യം നൽകിയത്. പ്രതികളുടെ പ്രായവും മുമ്പ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നതും കണക്കിലെടുത്താണ് ജാമ്യം നൽകിയത്.
ശരീരമാസകലം കോമ്പസ് ഉപയോഗിച്ച് കുത്തി പരുക്കേൽപ്പിച്ചു.. വായിൽ ലോഷനൊഴിച്ചു. സ്വകാര്യ ഭാഗങ്ങളിൽ പരുക്കേൽപ്പിച്ചു..കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളജിലെ റാഗിങ് കേസിൽ ഒടുവിൽ പ്രതികൾക്ക് ജാമ്യം കിട്ടി. പ്രതികൾ അറസ്റ്റിലായി 45 ദിവസങ്ങൾ പിന്നിടുമ്പോൾ തന്നെ പൊലീസ് കുറ്റപത്രം തയ്യാറാക്കുകയും ക്രൂരതയ്ക്ക് തക്ക ശിക്ഷ കിട്ടാൻ പഴുതടച്ച 32 രേഖകളും 40 സാക്ഷിമൊഴികളും സമർപ്പിച്ചിരുന്നു.
മൂന്നാംവർഷ വിദ്യാർഥികളായ സാമൂവൽ, ജീവ, റിജിൽ ജിത്ത്, രാഹുൽ രാജ്, വിവേക് എന്നിവരെയാണ് പ്രായവും മുൻപ് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ല എന്നുള്ളത് പരിഗണിച്ചു കോട്ടയം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ആന്റി റാഗിംഗ് വകുപ്പുകൾ പ്രകാരവും ആയുധം ഉപയോഗിച്ച് പരുക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തി പണം അപഹരിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരവുമാണ് അഞ്ചുപേർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ പ്രതികൾ ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളിയിരുന്നു. പ്രതികൾക്ക് ജാമ്യം കിട്ടിയാലും പഠനം തുടരാൻ അനുവദിക്കില്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്