തിരുവനന്തപുരത്ത് ഐ.ബി ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ചതിൽ യുവതിയുടെ വീട്ടുകാരെ കുറ്റപ്പെടുത്തി ആൺസുഹൃത്ത് സുകാന്തിന്റെ മുൻകൂർ ജാമ്യഹർജി. തങ്ങൾ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചിരുന്നെന്നും, വീട്ടുകാർ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തെന്നും ഹർജിയിലുണ്ട്. എന്നാൽ സുകാന്തിന്റെ വാദം തള്ളി യുവതിയുടെ പിതാവ് രംഗത്തെത്തി.
Read Also: ‘വിവാഹത്തില്‍ നിന്നും സുകാന്ത് ഒഴിഞ്ഞുമാറി; ഗര്‍ഭഛിദ്രം അറിഞ്ഞത് പൊലീസില്‍ നിന്നും’
ഐബി ഉദ്യോഗസ്ഥയായ 23കാരിയുടെ മരണത്തിന് ശേഷം ഒളിവിൽപ്പോയ മലപ്പുറം എടപ്പാൾ സ്വദേശി സുകാന്ത് സുരേഷ്, ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ യുവതിയുടെ കുടുംബത്തിന് നേരെയാണ് വിരൽ ചുണ്ടുന്നത്. യുവതിയുടെ മരണത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് സുകാന്ത് ഹർജിയിൽ പറയുന്നു. വൈകാരികമായും മാനസികമായും ഏറെ അടുപ്പമുണ്ടായിരുന്ന തങ്ങൾ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചിരുന്നു. തങ്ങളുടെ വീട്ടുകാർ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. എന്നാൽ ജ്യോതിഷിയുടെ അഭിപ്രായം തേടിയ യുവതിയുടെ വീട്ടുകാർ താനുമായി ഏതെങ്കിലും വിധത്തിൽ ബന്ധം പുലർത്തുന്നതിനെ രൂക്ഷമായി എതിർത്തു.
വീട്ടുകാരുടെ നിലപാടിൽ യുവതി നിരാശയായിരുന്നു. ബന്ധം തുടരാൻ തീരുമാനിച്ച് തങ്ങൾ നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് വീടെടുത്ത് ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. യുവതി ഏതെങ്കിലും വിധത്തിൽ ആത്മഹത്യ ചെയ്തതാണെങ്കില്‍ അതിന്റെ കാരണം മാതാപിതാക്കളുടെ സമ്മർദ്ദവും വിഷമവുമാണെന്നും സുകാന്ത് ആരോപിക്കുന്നു. എന്നാൽ ഹർജിയിലെ വാദങ്ങൾ തള്ളി യുവതിയുടെ കുടുംബം രംഗത്തെത്തി