തിരുവനന്തപുരം പാലോട് ഇളവട്ടത്ത് ഭർതൃഗൃഹത്തിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്. എന്നാൽ ഗാർഹിക പീഡനത്തിന്റെ സാധ്യതകൾ തള്ളിക്കളയാൻ ആകില്ലെന്നാണ് പൊലീസ് നിഗമനം. മരണത്തിൽ ദുരൂഹത ആരോപിച്ചു യുവതിയുടെ കുടുംബം പാലോട് പൊലീസിൽ പരാതി നൽകിയിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, ഭർത്താവ് അഭിജിത്തിനെ വെള്ളിയാഴ്ച രാത്രി തന്നെ കസ്റ്റഡിയിൽ എടുത്തു. മരണദിവസം ഫോണിലേക്ക് ഒരു കോൾ വന്നതിന് പിന്നാലെ ഇന്ദുജ മുറിക്കുള്ളിൽ കയറി കതകടച്ചതെന്നാണ് ഭർതൃ ബന്ധുക്കൾ പൊലീസിൽ നൽകിയ മൊഴി.
Read Also: ‘ഇന്ദുജയുടെ മുഖത്തേത് കമ്പിയില്‍ തട്ടിയ പാട്’; പ്രശ്നങ്ങളില്ലെന്ന് അഭിജിത്തിന്‍റെ അമ്മ
ഇവരുടെ മൊഴിയും ഫോൺ രേഖകളും പരിശോധിച്ച പൊലീസ് അഭിജിത്തിന്റെ ഒരു സുഹൃത്തിനെ കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഇന്ദുജയുടെ ശരീരത്തിൽ കണ്ടെത്തിയ മർദനമേറ്റ പാടുകൾ എങ്ങനെ ഉണ്ടായെന്നും ഇന്ദുജ അആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യവുമാണ് പൊലീസ് പയ്ശോധിക്കുന്നത്.
ഭര്‍ത്താവ് അഭിജിത്ത് വീട്ടില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ്, രണ്ടാം നിലയിലെ കിടപ്പു മുറിയുടെ ജനലില്‍ തൂങ്ങിയ നിലയില്‍ ഇന്ദുജയെ കണ്ടത്. സ്വകാര്യ വാഹനകമ്പനിയിലെ കരാര്‍ ജീവനക്കാരനായ അഭിജിത്ത്, ജോലിക്ക് പോയ സമയത്ത് ഭാര്യ കെട്ടിതൂങ്ങിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്ന ഇന്ദുജയും അഭിജിത്തും മൂന്ന് മാസം മുന്‍പാണ് വിവാഹം കഴിച്ചത്. അഭിജിത്തുമായുള്ള വിവാഹത്തിന് ഇന്ദുജയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പ് ഉണ്ടായിരുന്നു. ഇൗ എതിര്‍പ്പ് അവഗണിച്ചാണ് തിരുവനന്തപുരം വഞ്ചിയൂരിലെ സ്വകാര്യ ലാബ് ജീവനക്കാരിയായ ഇന്ദുജ അഭിജിത്തിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചത്.
രണ്ട് ദിവസമായി ഇന്ദുജ ജോലിക്ക് പോയിരുന്നില്ല. അഭിജിത്തിന്‍റെ മുത്തശ്ശി മാത്രം വീട്ടിലുള്ള സമയത്താണ്, ഇന്ദുജ ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിലാണ് പോലീസ്. തൂങ്ങിയ നിലയില്‍ കാണുമ്പോള്‍ ഇന്ദുജക്ക് ജീവനുണ്ടായിരുന്നെന്നും ജില്ലാ ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ ആണ് മരണം സംഭവിച്ചതെന്നുമാണ് അഭിജിത്തിന്‍റെ കുടുംബം പോലീസിന് നല്‍കിയ വിവരം. അതേസമയം, മകളുടെ ആത്മഹത്യയില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ദുജയുടെ അച്ഛന്‍ ശശിധരന്‍ കാണി പാലോട് പോലീസില്‍ പരാതി നല്‍കി.
ഇന്ദുജയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുള്ളതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. കവിളില്‍ അടിയേറ്റ പാട് ഉണ്ടായിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ മുഖത്തേത് ബസിന്റെ കമ്പിയില്‍ തട്ടിയ പാടെന്ന് അഭിജിത്തിന്‍റെ അമ്മ പൈങ്കിളി പറയുന്നു. വീട്ടില്‍ ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും ഇവര്‍ പറയുന്നു.