കുടിക്കാന്‍ വെളളം ചോദിച്ചെത്തിയ യുവാവ് പട്ടാപ്പകൽ വീട്ടമ്മയെ ബലാൽസംഗം ചെയ്തു. കൊല്ലം ചിതറയിലാണ് വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ഉപദ്രവിച്ചത്. ചിതറ ചല്ലിമുക്ക് സ്വദേശി ഇരുപത്തിരണ്ടുവയസുളള വിഷ്ണുവിനെ പൊലീസ് അറസ്റ്റു ചെയ്തു.
വ്യാഴം ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് കേസിനാസ്പദമായത് നടന്നത്. കുടിക്കാന്‍ വെളളം ചോദിച്ചെത്തിയ ചിതറ ചല്ലിമുക്ക് സ്വദേശിയായ ഇരുപത്തിരണ്ടുവയസുളള വിഷ്ണു വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. യുവതിയുടെ ഭർത്താവും കുട്ടിയും വീട്ടിൽ ഇല്ലായിരുന്നു. വിഷ്ണു കതകിന് മുട്ടി വിളിച്ചപ്പോള്‍ ശബ്ദം കേട്ട് യുവതി ജനലിലൂടെ നോക്കി. കുടിക്കാന്‍ ഇത്തിരി വെളളം തരുമോന്ന് വിഷ്ണു ചോദിച്ചു. യുവതി കതക് തുറന്ന് കുടിക്കാന്‍ ഒരു ഗ്ളാസ് വെളളം കൊടുത്തപ്പോള്‍ വീണ്ടും ഒരു ഗ്ളാസ് കൂടി വേണമെന്നായി.
വീണ്ടും വെളളം എടുക്കാന്‍ യുവതി അടുക്കളയിലേക്ക് പോയപ്പോഴാണ് വിഷ്ണു വീടിനുളളിലേക്ക് അതിക്രമിച്ച് കയറി അടുക്കളയില്‍ വച്ച് യുവതിയെ ബലാല്‍സംഗം ചെയ്തത്. ബഹളം വച്ച് യുവതി എതിര്‍ത്തപ്പോള്‍ പ്രതി ഒാടി രക്ഷപെട്ടു. അടുത്ത് വീടുകളൊന്നും ഇല്ലാത്ത പ്രദേശമാണ്. യുവതി പിന്നീട് നാട്ടുകാരെയും ബന്ധുക്കളെയും വിവരം അറിയിച്ചതിനെ തുടര്‍ന്ന് വിഷ്ണുവിനെ പ്രദേശത്തു നിന്ന് പിടികൂടി പൊലീസിന് കൈമാറി. പ്രതി ലഹരിമരുന്നിന് അടിമയും നിരവധി കേസുകളില്‍ പ്രതിയുമാണെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.