കേരളത്തിൽ നിന്ന് ബൈക്കുകൾ മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്തുന്ന സംഘം കൊല്ലത്ത് പൊലീസിന്റെ പിടിയിലായി. തെങ്കാശിയായിരുന്നു കൊള്ളസംഘത്തിന്റെ ആസ്ഥാനം. മോഷ്ടാക്കൾ കടത്തിയ 28 ബൈക്കുകൾ ഈസ്റ്റ് പൊലീസ് കണ്ടെത്തി.
ദിവസങ്ങൾക്ക് മുൻപ്കടപ്പാക്കടയിൽ നിന്ന് പിടിയിലായ മൂന്നുപേരെ കൊല്ലം ഈസ്റ്റ് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് അന്തർ സംസ്ഥാന കൊള്ള സംഘത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ബൈക്കുകൾ പൊളിച്ച് രൂപമാറ്റം നടത്തുന്ന യാർഡ് ഉടമയും ഇയാളുടെ സഹായികളായ രണ്ട് തമിഴ്നാട് സ്വദേശികളും ഉൾപ്പെടെ ഏഴു പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കരിക്കോട് സാരഥി നഗറിൽ ഷഹല്‍,ഓയൂര്‍ റാഷിന മന്‍സിലില്‍ റാഷിദ്, വാളത്തുംഗല്‍, വയലില്‍ പുത്തന്‍വീട്ടില്‍, നൗഷാദ്, ഉമയനല്ലൂര്‍, അടികാട്ടുവിള പുത്തന്‍ വീട്ടില്‍ സലീം, പിനക്കല്‍ തൊടിയില്‍ വീട്ടില്‍ അനസ്, തമിഴ്‌നാട്ടുകാരായ കതിരേഷന്‍, കുമാർ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മറ്റ് രണ്ടു പേരുടെ അറസ്റ്റും ഉടനുണ്ടാകുമെന്നാണ് വിവരം.
പ്രതികൾ കടത്തിയ വാഹനങ്ങൾ കണ്ടെത്താൻ തമിഴ്നാട് തെങ്കാശിയിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പരിശോധന തുടരുകയാണ്. കേരളത്തിൽ നിന്ന് തെങ്കാശിയിൽ എത്തിക്കുന്ന ബൈക്കുകൾ ഷാസി നമ്പർ അടക്കം മാറ്റി രൂപമാറ്റം വരുത്തി വിൽക്കുന്നതാണ് സംഘത്തിന്റെ രീതി. വാഹന ബ്രോക്കര്‍മാരേയും വാഹനങ്ങൾ പൊളിച്ച് വില്‍ക്കുന്നവരേയും വാഹനമോഷണ കേസുകളില്‍ പ്രതിയായിട്ടുള്ളവരേയും കേന്ദ്രീകരിച്ചാണ് അന്വേഷണം. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മാത്രം മോഷണം പോയ ഇരുപത്തിയെട്ട് ഇരുചക്ര വാഹനങ്ങളും എഞ്ചിനുകളും ബോഡി പാര്‍ട്ട്‌സുകളും ഉള്‍പ്പടെ കണ്ടെടുത്തു. വിവിധ ജില്ലകളിലായി സമീപകാലത്ത് രജിസ്റ്റർ ചെയ്ത ബൈക്ക് മോഷണ വിവരങ്ങൾ ശേഖരിച്ചും അന്വേഷണം തുടരുന്നു.