ഇടുക്കി ജില്ലാ പൊലീസ് സഹകരണ സംഘത്തിൽ വ്യാജ ഒപ്പിട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി. പടമുഖം സ്വദേശി കെ കെ സിജുവാണ് പരാതി നൽകിയത്. സഹകരണ സംഘം ഭാരവാഹികൾ ഉൾപ്പെടെ ആറ് പേർക്കെതിരെ ഇടുക്കി പൊലീസ് കേസെടുത്തു
സിജുവിന്റെ വ്യാജ ഒപ്പിട്ട് സീനിയർ സിവിൽ ഓഫീസറായ അജീഷാണ് 2017 ൽ 20 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയത്. നാല് പേരുടെ ജാമ്യത്തിലാണ് പൊലീസ് സൊസൈറ്റിയിൽ നിന്നും വായ്പ അനുവദിക്കുന്നത്. ഇതിൽ മൂന്നാമതായി സിജുവിന്റെ വ്യാജ ഒപ്പിട്ടാണ് പണം തട്ടിയത്. രേഖകൾ കൃത്യമായി പരിശോധിക്കാതെ വായ്‌പ പാസാക്കിയ ഇടുക്കി ജില്ല പൊലീസ് മേധാവിയുടെ ഓഫീസിലെ അക്കൗണ്ട്സ് ഓഫീസർ മീനാകുമാരി. പൊലീസ് സഹകരണ സംഘം പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന ശശി, കെ കെ ജോസി. ഇപ്പോഴത്തെ ഭാരവാഹികളായ സനൽകുമാർ അഖിൽ വിജയൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
വായ്പ തിരിച്ചടയ്ക്കാതെ വന്നതോടെ ജാമ്യക്കരിൽ നിന്നും പണം ഈടക്കുമെന്ന നോട്ടീസ് വന്നതോടെയാണ് സിജു എസ് പി ക്ക് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തി. ഇതോടെയാണ് ആറ് പേർക്കെതിരെ കേസെടുത്തത്. അക്കൗണ്ട്സ് ഓഫീസർ നൽകിയ രേഖയുടെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിച്ചതെന്നും നടപടിയിൽ വീഴ്ച്ചയുണ്ടായിട്ടില്ലെന്നുമാണ് സംഘം ഭാരവാഹികളുടെ വിശദീകരണം. സംഭവത്തിൽ നിയമവിദഗ്ധരുമായി ആലോചിച്ചു തുടർനടപടി സ്വീകരിക്കാനാണ് ഭരണസമിതിയുടെ തീരുമാനം.