മംഗളുരു ഉഡുപ്പിയില്‍ എയര്‍ഹോസ്റ്റസിനേയും കുടുംബത്തെയും വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിലായി. പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറിയതിന്‍റെ പേരിലാണ് അഫ്നെയേയും അമ്മയേയും രണ്ടു സഹോദരങ്ങളേയും ഞായറാഴ്ച കുത്തിക്കൊലപ്പെടുത്തിയത്. അഫ്നാന്‍റെ സഹപ്രവര്‍ത്തകനായ എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീണ്‍ എന്ന അരുണ്‍ ചഗ്ലയെ ബെളഗാവിയില്‍ നിന്നാണ്  പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 

ഉഡുപ്പി മാല്‍പെ തൃപ്തി ലൈനിലെ നൂര്‍മുഹമ്മദിന്റെ വീട്ടില്‍ ഞായറാഴ്ച രാവിലെ 9മണിയോടെയാണു കൂട്ടക്കൊലയുണ്ടായത്. നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന, പെണ്‍മക്കളായ, അഫ്നാൻ, അയ്നാസ്, ഇളയ കുട്ടി അസീം എന്നിവരാണു കൊല്ലപ്പെട്ടത്. എയര്‍ ഇന്ത്യയില്‍ എയര്‍ഹോസ്റ്റസായ അയ്നാസ് മംഗളുരു വിമാനത്താവളം കേന്ദ്രീകരിച്ചാണു ജോലി ചെയ്യുന്നത്. അയാനാസിനെ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതല്‍ പൊലീസിന്റെ അന്വേഷണം. ചഗ്ലയുടെ ഫോണ്‍ കൊലപാതങ്ങള്‍ക്കുശേഷം സ്വിച്ച് ഓഫ് ചെയ്തതും ഇരുവരും തമ്മില്‍ നിരന്തരം ഫോണ്‍ വിളികള്‍ നടന്നിരുന്നുവെന്നതും സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതാണു നിര്‍ണായകമായത്.  തുടര്‍ന്ന് ഇയാളുടെ ഫോണിന്റെ ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലില്‍ ബെളഗാവിയിലെ കുടുച്ചിയെന്ന സ്ഥലത്തു നിന്ന് പിടികൂടി.

അയ്നാസിനെ മാത്രം കൊലപ്പെടുത്താനായിരുന്നു ശ്രമമെന്നും എന്നാല്‍ ആക്രമിക്കുന്നതിനിടെ മറ്റുള്ളവര്‍ തടസം പിടിച്ചതോടെയാണു നാലുപേരെയും കുത്തിമലര്‍ത്തിയതെന്നും ഇയാള്‍ പൊലീസിനോടു സമ്മതിച്ചു. വഞ്ചിച്ചതിനാലാണു കൊലപ്പെടുത്തിയതെന്നാണു മൊഴി. എന്നാല്‍ കൊലയ്ക്കു പിന്നില്‍ ഒന്നില്‍ കൂടുതല്‍ കാരണമുണ്ടന്നും അന്വേഷണം തുടരുന്നതായും എസ്.പി. അറിയിച്ചു.

‘Stabbed for cheating’; Udupi was shocked in carnage