ഒറ്റപ്പാലം താലൂക്ക് ആശുപത്രിയെ സമീപിച്ച പൊതുപ്രവർത്തകർക്കെതിരെ വീണ്ടും ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്. കാലിൽ മുറിവോടെയെത്തിയ മനോവൈകല്യമുള്ള യുവാവിനു ചികിത്സ വൈകിപ്പിച്ചെന്ന് ആരോപിച്ചു സബ് കലക്ടറെ സമീപിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി ടി.പി.പ്രദീപ്കുമാർ, സാമൂഹിക പ്രവർത്തകൻ ഫ്രാൻസിസ് എന്നിവർക്കെതിരെയാണു ഡോക്ടറുടെ പരാതിയിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്തത്. അർബുദരോഗിയായ വീട്ടമ്മയ്ക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ ഇടപെട്ട ബിജെപി അംഗമായ വനിത കൗൺസിലർക്കെതിരെയും സൂപ്രണ്ടിന്റെ പരാതിയിൽ കഴിഞ്ഞ ദിവസം ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു.
ഇരുവരും നിർദേശിക്കും വിധം രോഗിയെ ചികിത്സിക്കണമെന്ന് നിർബന്ധപൂർവം ആവശ്യപ്പെട്ടെന്നും തിരക്കേറിയ സമയത്ത് അത്യാഹിത വിഭാഗത്തിലെ ജോലി തടസപ്പെടുത്തിയെന്നും ആരോപിച്ചു ഡോക്ടർ നൽകിയ പരാതി പ്രകാരമാണ് പ്രദീപ്കുമാറിനും ഫ്രാൻസിസിനുമെതിരെ കേസെടുത്തത്. ആരോഗ്യ പ്രവർത്തകർക്ക് ജോലി സംരക്ഷണം നൽകുന്ന കേരളാ ഹെൽത്ത് കെയർ സർവീസ് പഴ്സൺസ് ആൻഡ് ഹെൽത്ത് സർവീസ് ഇൻസ്റ്റിറ്റ്യൂഷൻസ് നിയമവും ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തലും ഉൾപ്പടെ ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് കേസ്. കഴിഞ്ഞ പതിനെട്ടിനാണ് ഇരുവരും ചേർന്ന് രോഗിയെ ആശുപത്രിയിലെത്തിച്ചത്. കുത്തിവയ്പ്പിനും മുറിവ് കെട്ടുന്നതിനും നിർദേശിച്ചു ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്ടർ കുറിപ്പടി തയാറാക്കിയെങ്കിലും ഇതുമായി മുറിവ് കെട്ടുന്ന കേന്ദ്രത്തിലെത്തിയപ്പോൾ ജീവനക്കാരൻ മോശമായി പെറുമാറി തിരിച്ചയച്ചെന്നായിരുന്നു ഫ്രാൻസിസ് സബ് കലക്ടർക്കു നൽകിയ പരാതിയിലെ ആരോപണം.
കാഷ്വൽറ്റി മെഡിക്കൽ ഓഫിസറെ സമീപിച്ചപ്പോഴും പ്രതികരണം സമാനമായിരുന്നുവെന്നും പരാതിയിലുണ്ട്. ഒടുവിൽ നഗരസഭാധ്യക്ഷ ഇടപെട്ടാണ് കുത്തിവയ്പ് നൽകിയതും മുറിവ് കെട്ടിയതും. സബ് കലക്ടറുടെ അന്വേഷണം നടക്കുന്നതിനിടയാണ് ഡോക്ടർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പാലപ്പുറം സ്വദേശിനിയായ അറുപത്തിയേഴുകാരിക്ക് പെൻഷൻ അപേക്ഷയ്ക്കൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ ഇടപെട്ട നഗരസഭാ കൗൺസിലർ സി.പ്രസീതയ്ക്കെതിരെ കേസെടുത്തതിനു പിന്നാലെയാണ് മറ്റു രണ്ട് പൊതുപ്രവർത്തകർക്കെതിരെ കൂടി എഫ്ഐആർ റജിസ്റ്റർ ചെയ്ത സാഹചര്യം.
A case under the non-bailable section against the public servants who approached the taluk hospital at Ottappalam
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.