വിനോദ സഞ്ചാരികൾ എന്ന വ്യാജേന ഇരുന്നൂറ് ഗ്രാം ഹഷിഷ് ഗുളികകൾ കടത്തിയ രണ്ട് യുവാക്കൾ പാലക്കാട് ഒലവക്കോട് അറസ്റ്റിൽ. തൃശൂർ സ്വദേശി ഷാജിർ, ചൂളൂർ സ്വദേശി അനസ് എന്നിവരെയാണ് ആർപിഎഫ് ക്രൈം ഇന്റലിജൻസും എക്സൈസ് ആന്റി നാർക്കോട്ടിക് വിഭാഗവും ചേർന്ന് പിടികൂടിയത്. കോളജ് വിദ്യാർഥികൾക്കും പതിവ് ഇടപാടുകാരായ അതിഥി തൊഴിലാളികളെയും ലക്ഷ്യമിട്ട് കൊണ്ടുവന്ന ലഹരി എന്നാണ് പ്രാഥമിക നിഗമനം.
ഇരുവരും ആഗ്രഹം തോന്നി കുളു മണാലി കാണാൻ പോയതല്ല. സ്ഥലം കാണുക എന്ന ലക്ഷ്യത്തിനപ്പുറം ലഹരി കടത്തുന്നതിനായിരുന്നു ആദ്യ പരിഗണന. യാത്രയ്ക്കുള്ള പണവും അതോടൊപ്പം നാട്ടിലെ ആഡംബര ജീവിതത്തിനുള്ള പണവും തരപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ഹഷിഷ് ഗുളികകൾ വാങ്ങി റോഡ് മാർഗം ഡൽഹിയിലെത്തി. അവിടെനിന്ന് കേരള എക്സ്പ്രസ്സിൽ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. പിന്നീട് ബസ് മാർഗം തൃശ്ശൂരിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും എക്സൈസും ചേർന്ന് ഇരുവരെയും പിടികൂടിയത്. തൃപ്രയാർ കേന്ദ്രീകരിച്ചുള്ള ലഹരി വിൽപന സംഘത്തിലെ പ്രധാന കണ്ണികളെന്നാണ് വിവരം. സാധാരണ വിനോദസഞ്ചാരികൾ ഉപയോഗിക്കുന്ന ബാഗിലാണ് രഹസ്യമായി തുണികൾക്കിടയിൽ ഗുളികകൾ സൂക്ഷിച്ചിരുന്നത്.
കൗതുകത്തിന് ലഹരി ഉപയോഗം തുടങ്ങി പിന്നീട് ലഹരി വാങ്ങുന്നതിനുള്ള പണം കണ്ടെത്തുന്നതിനായി ഇത്തരത്തിൽ യാത്ര നടത്തിയെന്നാണ് നിഗമനം. നേരത്തെയും സംഘം ലഹരി കടത്തിയിട്ടുണ്ടോ എന്നത് പരിശോധിക്കുന്നുണ്ട്. യുവാക്കളുടെ മൊബൈൽ ഫോണിലേക്ക് വന്ന വിളികളുടെ വിശദാംശങ്ങളും പരിശോധിക്കും. അതോടൊപ്പം ഇരുവരുടെയും ഡയറിയിൽ കണ്ടെത്തിയ രേഖകളും വിശദമായി പരിശോധിക്കുന്നതിനാണ് തീരുമാനം.