പാലക്കാട് കുത്തനൂരിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചതില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിെയ പിടിക്കാനായി വച്ച വൈദ്യുതി കമ്പിയാണ് ഇയ്യംകുളം സ്വദേശി പ്രവീണിന്റെ ജീവനെടുത്തത്.
കുത്തനൂർ ഇയ്യംകുളം മണികണ്ഠന്റെ മകൻ 22 വയസുളള പ്രവീണ്‍ കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. ഷോക്കേറ്റു മരണമെന്ന് പോസ്റ്റുമോര്‍ട്ടം ലഭിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇയ്യംകുളം സ്വദേശികളായ ഭാസ്കരന്‍, പ്രകാശന്‍, സൂരജ് എന്നിവരാണ് അറസ്റ്റിലായത്. പ്രതിയായ ഭാസ്കരന്റെ കൃഷിയിടത്തില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ പിടിക്കുന്നതിനായി കെഎസ്ഇബി ലൈനില്‍ നിന്ന് കമ്പി വലിച്ച് വൈദ്യുതിയെത്തിച്ച് കെണിയൊരുക്കി.
ഇതില്‍ തട്ടിയാണ് പ്രവീണ്‍ ഷോക്കേറ്റ് വീണത്. പുലര്‍ച്ചെ സ്ഥലത്തെത്തിയ പ്രതികള്‍ മൃതദേഹം കിടക്കുന്നത് കണ്ട് പരിഭ്രാന്തരായി. തുടര്‍ന്ന് കനാലിന് സമീപത്തേക്ക് മൃതദേഹം മാറ്റിയിടുകയായിരുന്നു. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. മരിച്ച പ്രവീണിന്റെ വീട്ടില്‍ നിന്ന് 400 മീറ്റര്‍ അകലെയായാണ് മൃതദേഹം കിടന്നിരുന്നത്. ഇടതു കയ്യിലും കാലിലും തുടയിലും ഷോക്കേറ്റ പാടുകളും മുഖത്തു മുറിവും ഉണ്ടായിരുന്നു.