popular-arrest

 

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്കായി പൊലീസ് കസ്റ്റഡി അപേക്ഷനല്‍കി. പത്തുദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ. കേസിന്റെ അന്വേഷണ പുരോഗതി ഐ.ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണസംഘവുമായി വീഡിയോകോണ്‍ഫറന്‍സിലൂടെ വിലയിരുത്തി.

 

തട്ടിപ്പുകസില്‍ റിമാന്‍ഡില്‍ കഴിയുന്ന പോപ്പുലര്‍ ഫിനാന്‍സ് ഉടമകളായ റോയ് ഡാനിയേല്‍, ഭാര്യ പ്രഭാതോമസ്, മക്കളായ റിനുമറിയം തോമസ്, റിയ ആന്‍തോമസ് എന്നിവരെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ടാണ് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയത്. കേസിന്റെ തുടരന്വേഷണത്തിന് പ്രതികളെ കസ്റ്റഡ‍ിയില്‍വേണമെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. 

 

അതേസമയം കടലാസ് കംപനികളുടെ പേരില്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ചാണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ പണം തട്ടിപ്പുനടത്തിയന്ന് പോലീസ് കണ്ടെത്തി. പോപ്പുലര്‍ എക്സ്പോര്‍ട്ട്സ്, പോപ്പുലര്‍ പ്രിന്റേഴ്സ്, വകയാര്‍ ലാബ്,  പോപ്പുലര്‍ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയവയുടെ പേരിലൊക്കെ നിക്ഷേപം സ്വീകരിച്ചായിരുന്നു തട്ടിപ്പ്. നിയമപ്രകാരം 200പേരില്‍ കൂടുതല്‍ നിക്ഷേപം സ്വീകരിക്കാന്‍ പോപ്പുലറിന് സാധിക്കില്ല.  ഈ പരിധികഴിയുമ്പോഴാണ് കടലാസ് കമ്പനി രൂപപ്പെടുത്തിയിരുന്നത്. കൃത്യമായ ആസൂത്രണത്തിലൂടെ പണം മറ്റുസ്ഥലങ്ങളിലേയ്ക്ക് വകമാറ്റിയതിന്റെ സാധ്യതയാണ് പൊലീസ് അന്വേഷിക്കുന്നത്. പ്രതികള്‍ക്ക് ഓസ്ട്രേയിയിലുള്ള നിക്ഷേപത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.