കളളക്കടത്തു സ്വര്‍ണ്ണം വീണ്ടെടുത്തു നല്‍കാന്‍  ക്വട്ടേഷന്‍ പൊലീസ് ഏറ്റെടുക്കുന്നുവെന്ന മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് കരിപ്പൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐക്കും ഗ്രേഡ് എ.എസ്.ഐക്കും സസ്പെന്‍ഷന്‍. മലപ്പുറം സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ  റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഡി.ഐ.ജിയാണ് നടപടി സ്വീകരിച്ചത്. 

സ്വര്‍ണ്ണക്കടത്തു സംഘങ്ങള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നതായി ദൃശ്യങ്ങളുടെ തെളിവു സഹിതം മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയതിനു പിന്നാലെയാണ് നടപടി. കരിപ്പൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. ഒ. ജയപ്രസാദ്, എ.എസ്.ഐ വി.പി. രവീന്ദ്രന്‍ എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. 

സ്വര്‍ണ്ണവുമായി കാരിയറായി എത്തിയ യുവാവിനേയും ഉമ്മയേയും പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി സ്വര്‍ണ്ണക്കടത്തുകാര്‍ക്കു വേണ്ടി ഭീഷണി മുഴക്കുന്നതിന്റെ തെളിവാണ് പുറത്തുകൊണ്ടുവന്നത്. സ്വര്‍ണ്ണക്കടത്തുസംഘത്തിന് പൊലീസ് സ്റ്റേഷന് ഉളളില്‍ വച്ച് കാരിയറിനേയും ഉമ്മയേയും ഭീഷണിപ്പെടുത്താന്‍ സൗകര്യമൊരുക്കിയിരുന്നു. 

ഐ.ജിയുടെ നിര്‍ദേശപ്രകാരം മലപ്പുറം ജില്ല പൊലീസ് മേധാവി യു. അബ്ദുല്‍ കരീമും സ്റ്റേഷനിലെത്തി പരിശോധന നടത്തിയിരുന്നു. കേസിന്റെ തുടരന്വേഷണം സിബ്രാഞ്ച് ഡി.വൈ.എസ്.പി കെ.വി.അബ്ദുല്‍ ഖാദറിന് കൈമാറി.