രണ്ടു മാസത്തിനിടെ അന്‍പതു കടകളില്‍ കവര്‍ച്ച നടത്തിയ രണ്ടുപേരെ തൃശൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. തൃശൂര്‍, പാലക്കാട് ജില്ലകളിലായി ഒട്ടേറെ കവര്‍ച്ചകളില്‍ ഇവര്‍ക്കു പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി. വഴിക്കടവ് തോരക്കുന്ന് കുന്നുമേല്‍ വീട്ടില്‍ സൈനുദ്ദീനും ചിയ്യാരം സ്വദേശി മുരളിയുമാണ് പിടിയിലായത്. ജില്ലാ ക്രൈം സ്ക്വാഡ് ഷൊര്‍ണൂരില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

തൃശൂര്‍ നടുവിലാലിലെ ഫുഡ് കോര്‍ട്ടില്‍ നിന്ന് 35,000 രൂപ ഇവര്‍ കവര്‍ന്നു. കൂര്‍ക്കഞ്ചേരിയിലെ സ്റ്റുഡിയോ, ജയ്ഹിന്ദ് മാര്‍ക്കറ്റിലെ പതിനെട്ടു കടകള്‍ എന്നിങ്ങനെ പോകുന്നു ഇവര്‍ക്കു പങ്കുള്ള കവര്‍ച്ചകളുടെ പട്ടിക. താഴുകള്‍ കുത്തിപൊളിക്കാന്‍ വിദഗ്ധരാണിവര്‍. 

കവര്‍ച്ചക്കേസില്‍ ഇതിനു മുന്പും പിടിക്കപ്പെട്ടിരുന്നു. പലതവണ റിമാന്‍ഡിലായിട്ടുണ്ട്. ജയിലില്‍ നിന്നിറങ്ങിയാല്‍ കവര്‍ച്ചതന്നെയാണ് പണി. ചില സിസിടിവി ദൃശ്യങ്ങളില്‍ മോഷ്ടാക്കളുടെ മുഖം പതിഞ്ഞിരുന്നു. അങ്ങനെയാണ്, ജില്ലാ ക്രൈംബ്രാഞ്ച് സംഘം പ്രതികളെ തിരിച്ചറിഞ്ഞതും പിടികൂടിയതും.