പുത്തൻകട സ്വദേശിനി രാഖിയെ കാറിൽ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ്. മൃതദേഹം മറവു ചെയ്യാനുള്ള കുഴി നേരത്തെ തയാറാക്കിയിരുന്നു. ഷാളോ‍, കയറോ പോലുള്ള വസ്തുവാണു കഴുത്തുമുറുക്കാൻ ഉപയോഗിച്ചതെന്നാണു പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറിൽ നിന്നുള്ള സൂചനയെന്നും പൊലീസ് പറഞ്ഞു. 

 

മൃതദേഹം കണ്ടെടുത്ത പറമ്പിനടുത്ത് എത്തിയപ്പോഴാണു  കൊലപാതകം  നടത്തിയത്. ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ ആ സമയത്തു കാർ എൻജിൻ ഇരപ്പിച്ചു നിർത്തിയെന്നും പൊലീസ് പറഞ്ഞു. ഒരു മാസം മുൻപ് കാണാതായ എറണാകുളത്തെ കേബിൾ കമ്പനിയിലെ  ജീവനക്കാരി  പൂവാർ പുത്തൻകട ജോയിഭവനിൽ രാജന്റെ മകൾ രാഖി മോളുടെ(30) മൃതദേഹം  അമ്പൂരി തട്ടാൻമുക്ക് ആദർശ് ഭവനിൽ അഖിൽ ആർ നായരുടെ(27) വീടിനോടു ചേർന്ന റബർ പുരയിടത്തിൽ കഴിഞ്ഞ ദിവസം കണ്ടെത്തുകയായിരുന്നു. ഇവരുടെ സുഹൃത്തായ ആദർശിനെ പിടികൂടിയതു വഴിയാണു പൊലീസ് മൃതദേഹം കണ്ടെത്തുന്നത്.

 

പ്രതിയെന്നു പൊലീസ് സംശയിക്കുന്നത് അഖിലിനെയും സഹോദരൻ രാഹുലിനെയുമാണ്. ഡൽഹിയിൽ സൈനികനായ അഖിൽ കുറെക്കാലമായി രാഖിയുമായി അടുപ്പത്തിലായിരുന്നു. അടുത്തിടെ അഖിലിന് മറ്റൊരു വിവാഹം നിശ്ചയിച്ചു. ഇതറിഞ്ഞ് രാഖി പെൺകുട്ടിയെ കണ്ടു വിവാഹത്തിൽനിന്നു പിൻമാറണമെന്ന് അഭ്യർഥിച്ചിരുന്നു. ഇതാണു കൊലയ്ക്കു കാരണമായി പൊലീസ് പറയുന്നത്. 

 

എന്നാൽ രാഖിയെ കൊന്നിട്ടില്ലെന്നും താൻ ഒളിവിലല്ലെന്നും മാധ്യമപ്രവർത്തകനോട് അഖിലിന്റെ വിശദീകരണം.. ലഡാക്കിലെ സൈനിക കേന്ദ്രത്തിലാണ് ഇപ്പോഴെന്നും അവധി ലഭിച്ചിട്ടുണ്ടെന്നും നാട്ടിലെത്തിയാലൂടൻ‍ പൊലീസിനു മുന്നിൽ ഹാജരാകുമെന്നും അഖിൽ പറഞ്ഞു. പിതാവ് മണിയൻ എന്നു വിളിക്കുന്ന രാജപ്പൻനായരോട് ഫോണിൽ സംസാരിക്കുന്നതിനിടെയാണ് അവിടെയെത്തിയ മാധ്യമപ്രവർത്തകനോടും അഖിൽ സംസാരിച്ചത്.

 

 ‘‘രാഖിയെ ജൂൺ 21നു കണ്ടിരുന്നു. രാഖി ആവശ്യപ്പെട്ട പ്രകാരം കാറിൽ കയറ്റി ധനുവച്ചപുരത്തു വിട്ടു. എനിക്ക് 25 വയസായി. രാഖിക്ക്  5 വയസ് കൂടുതലുണ്ട്. അവൾ പിൻമാറാതെ എൻെറ പുറകേ നടക്കുകയായിരുന്നു. ഞാൻ കഴിവതും ഒഴിവാക്കാൻ ശ്രമിച്ചു.  എനിക്ക് കൊല്ലണമെന്നുണ്ടായിരുന്നെങ്കിൽ ഇതിനു മുൻപേ കഴിയുമായിരുന്നു. അവളെ കൊന്നിട്ട് പ്രതിയായി ജോലിയും നഷ്ടപ്പെട്ട് ജയിലിൽകിടക്കേണ്ട ആവശ്യം എനിക്കില്ല. ഞാൻ 27ന് വൈകിട്ട് 7ന് രാജധാനി എക്സ്പ്രസിൽ യാത്രതിരിച്ചു ഡൽഹിയിലെത്തി 29നു യൂണിറ്റിൽ റിപ്പോർട്ട് ചെയ്തു.’’ ഇങ്ങനെ പോകുന്നു അഖിലിന്റെ വാക്കുകൾ.

 

രാഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന സൈനികൻ അഖിൽ ആർ.നായർ തിരികെ ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്ന് പൊലീസ്.  സൈനിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടപ്പോൾ അവധി കഴിഞ്ഞു ജോലിയിൽ പ്രവേശിക്കാനായി ഉന്നതാധികാരികളുടെ അടുത്ത് ഇയാൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അറിയിച്ചതെന്നു പൊലീസ് പറഞ്ഞു. ലഡാക്കിലെ സൈനിക കേന്ദ്രത്തിൽ നിന്നെന്ന മട്ടിൽ അഖിൽ  ഫോണിൽ സംസാരിച്ചത് അതുകൊണ്ടുതന്നെ പൊലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല.