ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വില്പന നടത്തിയ ഭർത്താവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് പൊലീസ്. മകൾക്ക് മുന്നിൽ വച്ച് ലൈംഗിക വൈകൃതം കാണിച്ചെന്ന പരാതിയിലാണ് കേസ്. ഒളിവിൽ പോയ പ്രതിയ്ക്കായി അന്വേഷണം തുടരുകയാണ്.
വിദേശത്ത് വച്ചാണ് യുവതിയുടെ സ്വകാര്യ ദൃശ്യം പ്രതി അശ്ലീല വെബ്സൈറ്റുകളിൽ വില്പനക്ക് വച്ചത്. സുഹൃത്ത് വഴി ഇക്കാര്യം മനസ്സിലാക്കിയ യുവതി ഭർത്താവിനെ തന്ത്രപൂർവ്വം നാട്ടിലെത്തിച്ചു. ഇവിടെ വച്ച് നാല് വയസുകാരിയായ മകൾക്ക് മുന്നിൽ പ്രതി ലൈംഗിക വൈകൃതം കാണിക്കുകയായിരുന്നു. ഇതിന് പിന്നാലെ യുവതി പൊലീസിൽ പരാതി നൽകി. തെളിവ് സഹിതം പരാതി നൽകിയിട്ടും പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാൻ പൊലീസ് തയ്യാറായില്ല.
ചൈൽഡ് വെൽഫെയർ കമ്മിറ്റി ക്ലിനിക്കിൽ സൈക്കോളജിസ്റ്റിന്റെ സഹായത്താൽ കുട്ടിയുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് അന്വേഷണസംഘം പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ കൂടി ചുമത്തിയത്. കുട്ടിയുടെ മൊഴിയിൽ ഇക്കാര്യം പരാമർശിച്ചിട്ടില്ലെന്ന നിലനിൽക്കില്ലെന്ന നിയമപദേശം ലഭിച്ചതോടെയാണ് അന്വേഷണസംഘത്തിന്റെ പുതിയ നീക്കം. ആദ്യം കേസന്വേഷിച്ച ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നും ഇത് പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചെന്നും വിമർശനമുണ്ട്. പ്രതിക്കെതിരെയുള്ള തെളിവുകൾ ഹൈക്കോടതിയിൽ ഹാജരാക്കാനാണ് പരാതിക്കാരിയുടെ നീക്കം.