സിനിമാ പ്രമോഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖം ഉപയോഗിച്ച് സൈബറിടത്തില്‍ അധിക്ഷേപിച്ചുവെന്ന് പരാതി നല്‍കി ബാലതാരം ദേവനന്ദയുടെ അച്ഛന്‍. മാളികപ്പുറം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ബാലതാരമാണ് പത്തുവയസുകാരി ദേവനന്ദ. പുതിയ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖമാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
ദേവനന്ദ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ഗു. ഈ ചിത്രത്തിന്‍റെ പ്രമോഷൻറെ ഭാഗമായി നല്‍കിയ അഭിമുഖം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. അഭിമുഖത്തിന്‍റെ ഒരു ഭാഗം മാത്രം കട്ട് ചെയ്ത് ചിലര്‍ അവരുടെ സോഷ്യല്‍ മീഡിയ വാളില്‍ പ്രചരിപ്പിക്കുകയും അതിനു താഴെ പരിഹാസ കമെന്‍റുകളും നിറഞ്ഞു. കുട്ടിക്കെതിരെ നിരവധി ട്രോളുകളും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവയില്‍ ചിലത് പരിധി വിട്ട് കുട്ടിയെ അധിക്ഷേപിച്ചുവെന്നും ഇത്തരക്കാർക്കെതിരെ നടപടി വേണമെന്നും ചൂണ്ടിക്കാട്ടിയാണ് ദേവനന്ദയുടെ പിതാവ് പരാതി നൽകിയിരിക്കുന്നത്.
എറണാകുളം റൂറൽ സൈബർ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ പകർപ്പ് ദേവനന്ദയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. പരാതിയുടെ പൂര്‍ണരൂപം ഇങ്ങനെ.
ബഹുമാനപ്പെട്ട എസ്എച്ച്ഓ മുൻപാകെ ദേവനന്ദയ്ക്ക് വേണ്ടി ദേവനന്ദയുടെ പിതാവായ ജിബിൻ ബോധിപ്പിക്കുന്ന പരാതി. എൻറെ മകളുടെ ഏറ്റവും പുതിയ സിനിമയായ ഗൂ വിൻ്റെ പ്രമോഷന്‍റെ ഭാഗമായി എൻറെ വീട്ടിൽ വച്ച് ഒരു ചാനലിന് മാത്രമായി കൊടുത്ത ഇന്റര്‍വ്യൂവില്‍ നിന്ന് ഞങ്ങളുടെ അനുവാദം ഇല്ലാതെ എന്റെ മകളെ സമൂഹമധ്യമത്തിൽ മനപൂർവ്വം അപമാനിക്കുക എന്ന ലക്ഷ്യത്തോടെ കണ്ടന്‍റ് ക്രിയേറ്റേഴ്സ് എന്ന് അവകാശപ്പെടുന്ന കുറച്ച് വ്യക്തികൾ അവരുടെ ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം ചാനലുകളിലും പേജുകളിലും മുകളിൽ പറഞ്ഞ ചാനലിൽ വന്ന ഇൻറർവ്യൂവിൽ നിന്നും ഒരു ഭാഗം മാത്രം ഡൗൺലോഡ് ചെയ്ത് അവരുടെ സ്വന്തം വീഡിയോ കൂടി ചേർത്ത് പ്രചരിപ്പിക്കുകയും ചെയ്തു. ഇവരുടെ ഈ പ്രവർത്തി കൊണ്ട് എന്റെ 10 വയസ്സുള്ള മകൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാവുകയും സമൂഹമധ്യേ മനപൂർവ്വം അപമാനിക്കപ്പെടുകയും ചെയ്യുകയുണ്ടായിട്ടുണ്ട്. ഈ പ്രൊഫൈൽ ഡീറ്റെയിൽസ് അടുത്ത പേജിൽ കൊടുത്തിട്ടുള്ളവയാണ്. ഈ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്ത വീഡിയോകൾ എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയ്യിക്കാനും ഈ വ്യക്തികളുടെ പേരിൽ നിയമനടപടികൾ സ്വീകരിക്കണമെന്നും താഴ്മയായി അപേക്ഷിക്കുന്നു”.