കൊച്ചി ഇൻഫോപാർക്കിന്റെ നാലാംഘട്ട വികസനത്തിന് വേഗം കൂടുന്നു. ഷോപ്പിംഗ് മാൾ ഉൾപ്പെടെയുള്ള ഐ.ടി–കൊമേഴ്സ്യൽ പദ്ധതിക്കായി ഭൂമി ഡെവലപ്പർമാർക്ക് കൈമാറുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ മനോരമ ന്യൂസിനോട് പറഞ്ഞു.
ട്രാക്കോ കേബിൾസിന്റെ 33.5 ഏക്കർ ഭൂമിയിലാണ് ഫേസ്-4 വികസനം. ഏകദേശം 40 ലക്ഷം ചതുരശ്ര അടി ഐ.ടി സ്പേസിനൊപ്പം ഷോപ്പിംഗ് മാൾ ഉൾപ്പെടുന്ന കൊമേഴ്സ്യൽ സമുച്ചയവും പദ്ധതിയുടെ ഭാഗമാകും. നിലവിലെ പദ്ധതിയിൽ പ്രത്യേക സാമ്പത്തിക മേഖല (SEZ) പദവി ഉണ്ടായിരിക്കില്ല.
അതേസമയം, സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ചതിനെ തുടർന്ന് കെ-റെയിലിന് കൈമാറിയ ഭൂമി ഇൻഫോപാർക്കിന് തിരിച്ചുകിട്ടി. ഇതിൽ അവശേഷിക്കുന്ന 20 ഏക്കറിലും വികസന പദ്ധതികൾക്കായി സ്വകാര്യ ഡെവലപ്പർമാർ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
500 ഏക്കർ ഭൂമി ലാൻഡ് പൂളിംഗ് വഴി ഏറ്റെടുത്ത് ഫേസ്-3 വികസിപ്പിക്കാനുള്ള പദ്ധതി സാങ്കേതിക തടസ്സങ്ങൾ കാരണം താത്കാലികമായി മന്ദഗതിയിലാണ്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും സി.ഇ.ഒ വ്യക്തമാക്കി.
പുതിയ ഐ.ടി കെട്ടിടങ്ങളിലേക്ക് കമ്പനികളെ ആകർഷിക്കാൻ രാജ്യാന്തര തലത്തിൽ പ്രചാരണ പരിപാടികളും ശക്തമാക്കിയിട്ടുണ്ട്. സ്വകാര്യ കമ്പനികളുമായി ചേർന്ന് ഐ.ടി പാർക്കുകൾ വികസിപ്പിക്കാനുള്ള പുതിയ മാതൃകയും പരിഗണനയിലാണ്. ഇത് യാഥാർഥ്യമായാൽ സംസ്ഥാനത്തിന്റെ ഐ.ടി മേഖലയിൽ വലിയ നിക്ഷേപത്തിനും തൊഴിലവസരങ്ങൾക്കും വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷ.