TOPICS COVERED

 സ്കൂൾ പടിക്കലും വീടിനു മുന്നിലും മുഴങ്ങിക്കേട്ടിരുന്ന ആ ഐസ് വണ്ടിയുടെ മണിമുഴക്കം ഇന്നും മലയാളികളുടെ നൊസ്റ്റാൾജിയയാണ്. എന്നാൽ കാലം മാറിയപ്പോൾ ആ പഴയ മധുരം പുതിയ രൂപത്തിലും ഭാവത്തിലും കേരളം കടന്ന് ഇന്ത്യയൊട്ടാകെ പടരുകയാണ്. കോട്ടയത്തെ ഒരു ചെറിയ ഐസ് പ്ലാന്‍റിൽ നിന്നും തുടങ്ങി ഇന്ന് അഞ്ച് സംസ്ഥാനങ്ങളിലായി നൂറോളം സ്റ്റോറുകളുമായി മുന്നേറുന്ന 'പെനി ഐസ് കാൻഡി' എന്ന ബ്രാൻഡ് ഒരു സാധാരണ ബിസിനസ്സ് കഥയല്ല, മറിച്ച് കഠിനാധ്വാനത്തിൻ്റെയും പുതുമയുടെയും വിജയഗാഥയാണ്.

1997-ൽ കോട്ടയം ജില്ലയിലെ കുറിച്ചിയിലാണ് പെനി ഐസ് കാൻഡിയുടെ തുടക്കം. പി.പി. സ്കറിയ സ്ഥാപിച്ച  ഐസ് പ്ലാന്‍റിൽ നിന്നും സൈക്കിളുകളിൽ ഐസ് മിഠായി വിറ്റുതുടങ്ങിയായിരുന്നു തുടക്കം. വേനൽക്കാലങ്ങളിൽ കോട്ടയംകാരുടെ ദാഹമകറ്റാൻ പെനി ഐസ് കാൻഡികൾ അവിഭാജ്യഘടകമായി മാറി. സൈക്കിളുകളിൽ നിന്നും പിന്നീട് കനോപ്പി ഘടിപ്പിച്ച വാഹനങ്ങളിലേക്ക്  വളർന്നു.

2021-ലാണ്  പി.പി. സ്കറിയയിൽ നിന്നും  21കാരനായ മകൻ പുന്നൂസ് കുട്ടി ചെറിയാൻ കമ്പനിയുടെ ചുമതല ഏറ്റെടുത്തത്. ചെറുപ്പത്തിൻ്റെ ആവേശവും ആധുനിക ബിസിനസ്സ് തന്ത്രങ്ങളും ഒത്തുചേർന്നപ്പോൾ പെനി ഐസ് കാൻഡി കേരളത്തിന് പുറത്തേക്കും വളരാൻ തുടങ്ങി. തുടക്കകാലത്തെ വെല്ലുവിളികളെ അതിജീവിച്ച്, ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാതെ ബ്രാൻഡിനെ നവീകരിച്ചതാണ് ഈ വിജയത്തിന് പിന്നിലെ രഹസ്യം.

വെറും ഐസ് കാൻഡികളിൽ ഒതുങ്ങാതെ, ഇന്ന് വൈവിധ്യമാർന്ന ഫ്ലേവറുകളാൽ സമ്പന്നമാണ് പെനിയുടെ പ്രൊഡക്ഷൻ യൂണിറ്റുകൾ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ടോപ്പ് ഫ്ലേവറുകൾ പെനിയെ മറ്റ് അന്താരാഷ്ട്ര ബ്രാൻഡുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. ഗുണമേന്മയുള്ള ചേരുവകളും കലർപ്പില്ലാത്ത രുചിയുമാണ് തങ്ങളുടെ മുഖമുദ്രയെന്ന് പുന്നൂസ് കുട്ടിയും മായ പുന്നൂസ് കുട്ടിയും സാക്ഷ്യപ്പെടുത്തുന്നു.

നിലവിൽ അഞ്ച് സംസ്ഥാനങ്ങളിലായി  ഔട്ട്ലെറ്റുകളുള്ള പെനി ഐസ് കാൻഡി വൻ വികസന പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. വരും വർഷങ്ങളിൽ ഇന്ത്യയൊട്ടാകെ പ്രവർത്തനം വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

കേരളത്തിലും വൻതോതിലുള്ള വിപുലീകരണമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓരോ മലയാളിയുടെയും ഗതകാലസ്മരണകളിലെ മധുരമായ പെനി ഐസ് കാൻഡി, വരുംതലമുറയുടെയും പ്രിയപ്പെട്ട രുചിയായി മാറാനുള്ള തയ്യാറെടുപ്പിലാണ്. 

ENGLISH SUMMARY:

Relive the nostalgia of the iconic school-gate ice candy with the inspiring journey of Penny Ice Candy. Starting as a small ice plant in Kurichy, Kottayam in 1997 by P.P. Scaria, this brand has evolved from cycle-vending to a multi-state empire. Now led by his son, Punnoose Kutty Cherian, who took charge at just 21, the brand has expanded to over 100 stores across five states. This video explores how a traditional local favorite embraced modern business strategies and uncompromising quality to compete with international brands and win hearts across India.