വാട്സാപ് വഴി പണമയക്കുന്ന സംവിധാനം റിസര്‍വ് ബാങ്കിന്‍റെ അംഗീകാരം കാത്തിരിക്കുകയാണെന്ന് ഫേയ്സ്ബുക്ക് ഇന്ത്യ മേധാവിയും മലയാളിയുമായ അജിത് മോഹന്‍ മനോരമന്യൂസിനോട്. കൂടുതല്‍ പേരെ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് പ്രേരിപ്പിക്കാന്‍ വാട്സാപിന്‍റെ പേയ്മെന്‍റ് സംവിധാനത്തിനു സാധിക്കുമെന്ന് അജിത് മോഹന്‍ പറഞ്ഞു. എറണാകുളം സ്വദേശിയായ അജിത് മോഹന്‍ ഹോട്ട്സ്റ്റാറിന്‍റെ മേധാവിസ്ഥാനത്തു നിന്നാണ് ഫേയ്സ്ബുക്ക് ഇന്ത്യയുടെ തലപ്പത്തേക്ക് എത്തിയത്.
കൊച്ചി ഏലൂര്‍ ഉദ്യോഗമണ്ഡലില്‍ ഒരു സാധാരണക്കാരനായി വളര്‍ന്ന അജിത് മോഹന്‍ എന്ന ഈ യുവാവാണ് ഫേസ്ബുക്ക് എന്ന സമൂഹമാധ്യമഭീമന്‍ കമ്പനിയെ ഇന്ത്യയില്‍ നയിക്കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ ഫേസ് ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്‍റും എംഡിയുമായി ചുമതലയേറ്റ അദ്ദേഹം പുതിയ പദ്ധതികളെക്കുറിച്ച് കൊച്ചി മലയാളമനോരമ ഓഫീസില്‍ വച്ച് മനസു തുറന്നു. വാട്സ് ആപ് വഴി പണമയക്കുന്ന സംവിധാനം ആര്‍ബിഐയുടെ അംഗീകാരം കാത്തിരിക്കുകയാണെന്് അജിത് മോഹന്‍ പറഞ്ഞു. പെയ്മെന്‍റുകളുടെ ഡേറ്റ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്ന ആര്‍ബിഐയുടെ നിര്‍ദേശം ഫേയ്സ്ബുക്ക് അംഗീകരിച്ചു കഴിഞ്ഞു.
വ്യാജവാര്‍ത്തകള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഫേയ്ബുക്ക് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഫെയ്സ്ബുക്ക് തേഡ്പാർട്ടി ഫാക്ട് ചെക്കിങ് പ്രോഗ്രാമുകൾ നടത്തുന്നുണ്ട്. സമൂഹമാധ്യമ നിയമങ്ങൾ ലംഘിക്കുന്ന പോസ്റ്റുകൾ നിയന്ത്രിക്കാൻ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് കൂടുതല്‍ ഉപയോഗപ്പെടുത്തുമെന്നും അജിത് മോഹന്‍ പറഞ്ഞു. ഫെയ്സ്ബുക്ക് ലോകത്തെവിെടയെങ്കിലും ചെറുകിട മേഖലയിൽ നടത്തുന്ന ആദ്യ നിക്ഷേപം ബംഗളൂരു ആസ്ഥാനമായുള്ള സാമൂഹിക–വാണിജ്യ സ്റ്റാർട്ടപ്പായ 'മീഷോ'യിലായിരുന്നു. കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകളില്‍ ഫേയ്സ്ബുക്കിന്‍റെ നിക്ഷേപം വരും.
ഓൺലൈൻ ഇടങ്ങളിൽ ലിംഗസമത്വത്തിനായുള്ള ശ്രമവും സ്ത്രീ ശാക്തീകരണവും ഫേയ്സ്ബുക്കിന്‍റെ ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.