യു.എസ്– ഇറാന്‍ സംഘര്‍ഷത്തിന് പിന്നാലെ സ്വര്‍ണ വിലയില്‍ വലിയ വര്‍ധന. രാവിലെയും ഉച്ചയ്ക്കുമായി ഇന്ന് 5240 രൂപയുടെ വര്‍ധനവുണ്ടായി. രാവിലെ പവന് 2320 രൂപ രൂപ വര്‍ധച്ച് 1,20,800 രൂപയായിരുന്നു സ്വര്‍ണ വില. ഉച്ചയ്ക്ക് ഇറാന് നേരെ ഉണ്ടായ ആക്രമണ വാര്‍ത്തയ്ക്ക് പിന്നാലെ പവന് 2920 രൂപ വര്‍ധിച്ചു. 1,23,720 രൂപയാണ് ഉച്ചയ്ക്ക് ശേഷമുള്ള വില. ഗ്രാമിന് 365 രൂപ വര്‍ധിച്ച് 15465 രൂപയായി.
കനം കുറഞ്ഞ 18 കാരറ്റ് സ്വര്‍ണത്തിന് പവന് 2400 രൂപ വര്‍ധിച്ച് 1,01,640 രൂപയായി. ഗ്രാമിന് 300 രൂപ വര്‍ധിച്ച് 12705 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് 295 രൂപയാണ്. ഇന്നത്തെ വിലയില്‍ പത്തു ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 140,174 രൂപയോളം വേണ്ടി വരും. ഫെബ്രുവരിയില്‍ ഒരു ലക്ഷത്തിന് താഴേക്ക് പോകും എന്ന തോന്നലുണ്ടാക്കിയ ശേഷമാണ് സ്വര്‍ണ വിലയിലെ വമ്പന്‍ കുതിപ്പ്. ഫെബ്രുവരി രണ്ടിന് സ്വര്‍ണ വില 1,07,920 രൂപയിലെത്തിയിരുന്നു.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഇന്നലെ 100 ഡോളറോളം വര്‍ധിച്ചാണ് വ്യാപാരം അവസാനിച്ചത്. യു.എസ്– ഇറാന്‍ ചര്‍ച്ചകള്‍ കരാറിലെത്താതെ പിരിഞ്ഞതും യുദ്ധ ഭീതി ആസന്നമായതുമാണ് ഇന്നലെ രാജ്യാന്തര വിപണിയില്‍ പ്രതിഫലിച്ചത്. ഒരുവേള 5280 ഡോളറിലെത്തിയ സ്വര്‍ണ വില 5278.1 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ്-ഇറാൻ യുദ്ധ കോലാഹലങ്ങൾ വർധിക്കുന്നത് സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപമെന്ന് ഡിമാന്‍ഡിന് ആക്കം കൂട്ടും. അതിനാല്‍ തിങ്കളാഴ്ച സ്വര്‍ണ വില നേട്ടത്തില്‍ വ്യാപാരം ആരംഭിക്കാനാണ് സാധ്യത. ട്രോയ് ഔണ്‍സിന് 5,300 ഡോളര്‍ ഭേദിക്കാനുള്ള സാധ്യതയും വിപണി വിദഗ്ധര്‍ കാണുന്നു.