റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി വീണ്ടും റെക്കോര്‍ഡില്‍. അമേരിക്കയുടെ കനത്ത സമ്മര്‍ദത്തിനിടയിലും 5.5 ബില്യണ്‍ യൂറോയുടെ ക്രൂഡ് ഓയിലാണ് റഷ്യയില്‍ നിന്ന് ജൂലൈയില്‍ ഇന്ത്യ വാങ്ങിയത്. ഈ മാസം ഇന്ത്യ ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിന്‍റെ 87 ശതമാനം വരുമിത്. പ്രതിദിനം2.8 മില്യണ്‍ ബാരല്‍ എണ്ണയാണ് ജൂലൈയില്‍ ഇന്ത്യയിലേക്ക് എത്തിയത്.
റഷ്യന്‍ എണ്ണയും വാതകവും വാങ്ങുന്നവരില്‍ ആദ്യ അഞ്ച് സ്ഥാനക്കാര്‍ക്ക് 100 ശതമാനം താരിഫ് ഏര്‍പ്പെടുത്താന്‍ ട്രംപിന് അനുവാദം നല്‍കുന്ന ബില്‍ യുഎസ് സെനറ്റ് പാസാക്കിയതിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ വാങ്ങിക്കൂട്ടല്‍.
20222 ല്‍ യുക്രെയ്ന്‍ യുദ്ധത്തിന് പിന്നാലെയാണ് റഷ്യയെ ഇന്ത്യ വന്‍തോതില്‍ ക്രൂഡ് ഓയിലിനായി ആശ്രയിക്കാന്‍ തുടങ്ങിയത്. പാശ്ചാത്യ ഉപരോധത്തെ തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണ വാങ്ങാതായപ്പോഴാണ് ഇന്ത്യയിലേക്കുള്ള എണ്ണയൊഴുക്ക് വര്‍ധിച്ചത്. 2021 ല്‍ വെറും 2.5 ശതമാനം മാത്രമായിരുന്നു റഷ്യ ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ നല്‍കിയിരുന്നത്. ഇത് 2023 ല്‍ 39 ശതമാനമായി വര്‍ധിച്ചു.
റഷ്യയില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയില്‍ സംസ്കരിച്ച് ഇന്ത്യ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടെന്നാണ് മറ്റൊരു കൗതുകം. ഉപരോധത്തെ തുടര്‍ന്ന് റഷ്യയില്‍ നിന്ന് നേരിട്ട് എണ്ണ വാങ്ങാത്ത പല രാജ്യങ്ങളും റഷ്യന്‍ ക്രൂഡ് ഇന്ത്യയിലെത്തി സംസ്കരിച്ചത് വാങ്ങുന്നുണ്ട്. ഇന്ത്യ, തുര്‍ക്കി, ബ്രൂണെ, ജോര്‍ജിയ എന്നീ രാജ്യങ്ങളാണ് പ്രധാനമായും റഷ്യന്‍ ക്രൂഡ് വാങ്ങി സംസ്കരിച്ച് കയറ്റുമതി ചെയ്യുന്നത്. ജൂലൈയില്‍ മാത്രം ഇന്ത്യയടക്കമുള്ള ഈ രാജ്യങ്ങള്‍ 633 മില്യണ്‍ യൂറോയാണ് ഇങ്ങനെയുണ്ടാക്കിയത്. ഇതില്‍ 214 മില്യണ്‍ യൂറോയും യൂറോപ്പില്‍ നിന്നും 184 മില്യണ്‍ യൂറോ ഓസ്ട്രേലിയയില്‍ നിന്നും 234 മില്യണ്‍ യൂറോ യുഎസില്‍ നിന്നുമാണ് ലഭിച്ചത്. റഷ്യന്‍ ക്രൂഡ് സംസ്കരിച്ച ഉല്‍പന്നങ്ങളുള്ള അഞ്ച് കാര്‍ഗോയാണ് ഇന്ത്യയില്‍ നിന്ന് ജൂലൈയില്‍ മാത്രം യൂറോപ്യന്‍ യൂണിയന്‍റെ തുറമുഖങ്ങളിലെത്തിയത്. സംസ്കരിച്ച എണ്ണ ഉല്‍പന്നങ്ങള്‍ യുഎസിലേക്ക് പ്രധാനമായും എത്തുന്നത് ജാംനഗര്‍ വഴിയാണ്. റിഫൈനറിയിലെ ഫീഡ് സ്റ്റോക്കിലെ 35 ശതമാനവും റഷ്യന്‍ ക്രൂഡ് ആയിരുന്നുവെന്നും CREA പറയുന്നു.