കാറ്റലോണിയന്‍ ഹിതപരിശോധന സ്പെയിനിനെ കലാപഭൂമിയാക്കി. കറ്റാലന്ഡ സ്വാതന്ത്ര്യമോഹങ്ങള്‍ ഉരുക്കുമുഷ്ഠി കൊണ്ട് അടിച്ചമര്‍ത്തി മഡ്രിഡ് സര്‍ക്കാര്‍. ഹിതപരിശോധന ഫലം സ്വാതന്ത്യവാദത്തിന് അനുകൂലമെന്ന് കാറ്റലോണിയന്‍ നേതൃത്വവും നിയമവിരുദ്ധമെന്ന് സ്പാനിഷ് സര്‍ക്കാരും നിലപാടെടുത്തു. ഉടന്‍ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുമെന്ന നിലപാടിലാണ് കാറ്റലോണിയ.
ഞായറാഴ്ച പുലര്‍ച്ചെ 5 മണിക്ക് തന്നെ കറ്റാലന്‍ തെരുവുകള്‍ സജീവമായി. കേന്ദ്രസര്‍ക്കാരിന്‍റെയും മഡ്രിഡ് കോടതിയുടെയുെ ഉത്തരവുകള്‍ അവഗണിച്ച കറ്റാലന്‍മാര്‍ തല ഉയര്‍ത്തിപ്പിടിച്ച് പോളിങ് ബൂത്തിലിയേക്ക് , സ്വാതന്ത്ര്യമെന്ന സ്വപ്നത്തിലേക്ക്, നടന്നടുത്തു. ഏഴരയോടെ പോളിങ് ബൂത്തുകള്‍ സജീവമായി. എല്ലാം പെട്ടന്നായിരുന്നു, പോളിങ് ബൂത്തുകളിലേക്ക് ഇരച്ചുകയറിയ സ്പാനിഷ് പൊലീസ് ബാലറ്റ് പെട്ടികള്‍ വലിച്ചെറിഞ്ഞു. വോട്ടര്‍മാരെ വിരട്ടിയോടിച്ചു.കാറ്റലോണിയന്‍ ഹൈക്കോടതി ഉത്തരവാണ് നടപ്പാക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. വിഘടനവാദി നേതാവ് കാള്‍സ് പഡ്ഗമന്‍ഡ് വോട്ടു ചെയ്യാനെത്തിയ ബൂത്തില്‍ പൊലീസ് കയറിയതോട കറ്റാലന്‍ വികാരം അണപൊട്ടിയൊഴുകി. മു്ദ്രാവാക്യം വിളികളുമായി സ്ത്രീകളടക്കമുള്ളവര്‍ പോളിങ് ബൂത്തുകള്‍ക്ക് മുന്നില്‍ നിലയുറപ്പിച്ചു.പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് റബ്ബര്‍ ബുള്ളറ്റുകള്‍ പ്രയോഗിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. വോട്ടവകാശം ജനാധിപത്യത്തിന്‍റെ ഭാഗമാണ് എന്ന പ്ലക്കാര്‍ഡുകളുമായി ബാഴ്സലോണ നിരത്തുകളില്‍ ജനം നിറഞ്ഞു. ഹിതപരിശോധനാ രാഷ്ട്രീയം പതിവുപോലെ ഫുട്ബോളിലും പ്രതിഫലിച്ചു. പൊലീസ് ഇടപടലില്‍ പ്രതിഷേധിച്ച് ബാഴ്സ ഫുട്ബോള്‍ സ്റ്റേഡിയം അടച്ചു. ബാര്‍സലോന ലാസ്പാംസ് മല്‍സരത്തിന് ഒഴിഞ്ഞഗാലറികള്‍ സാക്ഷിയായി. ലയണല്‍ മെസ്സിയുടെ ഗോളുകള്‍ക്ക് ആര്‍പ്പുവിളിക്കാന്‍ ആരുമുണ്ടായില്ല. സ്പാനിഷ് ആരാധകരും വെറുതെയിരുന്നില്ല. റയല്‍ മഡ്രിഡ് എസ്പ്യനോള്‍ മല്‍സരത്തിനിടെ സ്പാനിഷ് പതാക ഉയര്‍ത്തി രാജ്യത്തിന്‍റെ അഖണ്ഡത അവര്‍ ഉറക്കെ പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി മരിയാനോ റജോയ്ക്കും വിഘടനവാദി നേതാവ് കാള്‍സ് പഡ്ഗമന്‍ഡിനും വരാനിരിക്കുന്ന ദിവസങ്ങള്‍ വെല്ലുവിളിയുടേതാണ്. കറ്റാലന്‍ സ്വാതന്ത്ര്യനീക്കം അത്രയെളുപ്പത്തില്‍ പ്രായോഗികമാവില്ല.
സ്പാനിഷ് ഭരണഘടനപ്രകാരം പ്രവിശ്യസര്‍ക്കാരുകള്‍ക്ക് സ്വന്തം തീരുമാനപ്രകാരം ഹിതപരിശോധന നടത്തനാവില്ല. ഇക്കാര്യം ഉയര്‍ത്തിക്കാട്ടിയാണ് മഡ്രിഡിലെ കേന്ദ്രസര്‍ക്കാര്‍ ഹിതപരിശോധനയെ നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ചത്. നിയമസാധുതയില്ലെങ്കില്‍ പിന്നെന്തിന് ബലം പ്രയോഗിച്ച് തടഞ്ഞു എന്നതില്‍ വ്യക്തതയില്ല. എന്നാല്‍ 2015ലെ തിരഞ്ഞെടുപ്പവാഗ്ദാനമായിരുന്നു ഹിതപരിശോധനയെന്ന് വിഘടനവാദി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.ഹിതപരിശോധനയെ ബലപ്രയോഗത്തിലൂടെ നേരിട്ടതാണ് മരിയാനോ റജോയ്ക്ക് സംഭവിച്ച അബദ്ധം. വിഘടനവാദികളെ എതിര്‍ത്ത ലോക നേതാക്കള്‍ പോലും സ്ത്രീകളടക്കമുള്ളവരുടെ നേരെയുണ്ടായ പൊലീസ് അതിക്രമത്തെ അപലപിച്ചു. റജോയ്ക്ക് പിന്തുണ നല്‍കിയിരുന്ന മറ്റ് പ്രാദേശികപാര്‍ട്ടികളും അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നു. ന്യൂനപക്ഷസര്‍ക്കാരിനെ നയിക്കുന്ന പ്രധാനമന്ത്രിക്ക് ഇത് വലിയ വെലല്ുവിളിയായി. ഹിതപരിശോധനയ്ക്ക് അഞ്ചുദിവസം മുമ്പാണ് ഭൂരിപക്ഷമില്ലാത്തതിനാല്‍ പാര്‍ലമെന്‍റില്‍ ബജറ്റ് പാസാക്കാന്‍ അദ്ദേഹത്തിന് കഴിയാതെ പോയത്. കറ്റാലന്‍മാരിലെ തന്നെ മിതവാദികളിലും സ്പെയിന്‍ വിരുദ്ധവികാരം ശക്തമായി. ചുരുക്കത്തില്‍ ചര്‍ച്ചകളിലൂടെയുള്ള സമവായ സാധ്യത താല്‍ക്കാലികമായെങ്കിലും ഇല്ലാതാക്കുന്നതായി റജോയ് സര്‍ക്കാരിന്‍റെ നയം.
കാറ്റലോണിയന്‍ നേതാക്കള്‍ക്കും കാര്യങ്ങള്‍ അത്ര എളുപ്പമല്ല. സ്വതന്ത്രരാജ്യമെന്ന ആശയത്തിന് ലോകരാജ്യങ്ങളുടെ പിന്തുണയാര്‍ജിക്കാന്‍ പഡ്ഗമന്‍ഡിനും കൂട്ടര്‍ക്കും കഴിഞ്ഞിട്ടില്ല. രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടുഴലുമ്പോള്‍ ഏറ്റവും സമ്പന്നമേഖലയായ കാറ്റലോണിയ വിട്ടുപോകാനൊരുങ്ങുന്നത് സ്വാര്‍ഥതയായാണ് യൂറോപ് കാണുന്നത്. പുതിയ രാജ്യത്തെ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിക്കാനും പ്രയാസമാണ്. അതേസമയം തുറന്ന ചര്‍ച്ചകളിലൂടെ കാറ്റലോണിയയെ സ്പെയിനിന്‍റെ ഭാഗമായി നിലനിര്‍ത്താനാവുമെന്നാണ് രാജ്യാന്തരസമൂഹത്തിന്‍റെ പ്രതീക്ഷ. അതിന് ബലപ്രയോഗമല്ല മറിച്ച് കാറ്റലോണിയന്‍ സര്‍ക്കാരിന് കൂടുതല്‍ അധികാരങ്ങള്‍ അനുവദിച്ച് നല്‍കുക തുടങ്ങിയ വിട്ടുവീഴ്ചകളാണ് മഡ്രിഡില്‍ നിന്നുണ്ടാകേണ്ടത്.