ആയുധം അവകാശമായി കരുതുന്ന അമേരിക്കന്‍ മനോഭാവം അന്നാട്ടില്‍ വീണ്ടും അനേകരുടെ ജീവനെടുത്തു. 58 പേര്‍ കൊല്ലപ്പെട്ട ലാസ് വേഗസ് വെടിവയ്പ്പ് തോക്കുസംസ്കാരത്തിനെതിരായ ചര്‍ച്ചകള്‍ ഒരില്‍ക്കല്‍ക്കൂടി സജീവമാക്കി. എന്നാല്‍ കരുത്തരായ ആയുധലോബിയെ മറികടന്ന് തോക്കുനിയന്ത്രണം കൊണ്ടുവരാന്‍ വൈറ്റ് ഹൗസിനുപോലും കരുത്തില്ല.1982 മുതല്‍ ഇതുവരെ ഇത്തരത്തിലുള്ള തൊണ്ണൂറ് കൂട്ടക്കൊലകളാണ് അമേരിക്കയില്‍ ഉണ്ടായത്. 1991ല്‍ ടെക്സസില്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടത് 23 പേര്‍. 2007 ല്‍ വിര്‍ജീനിയയില്‍ മരണം മുപ്പത്തിരണ്ട്, 2012 ല്‍ സാന്‍ഡിഹുക്കില്‍ ഇരുപത്തിയേഴ്, നാലുവര്‍ഷം കഴിഞ്ഞ് ഓര്‍ലാന്‍ഡോയില്‍ 49 പേര്‍, ഒടുവില്‍ ലാസ് വേഗസില്‍ 58 പേര്‍. അമേരിക്കയുടെ ചരിത്രത്തില്‍ ഈ ഗണത്തില്‍പ്പെട്ട ഏറ്റവും വലിയ കൂട്ടക്കുരുതിയാണ് ലാസ് വേഗസിലേത്. മറ്റുപലരാജ്യങ്ങളിലേയും പോലെ ഭരണകൂടത്തിന്റെ ഇച്ഛാശക്തിയില്ലായ്മതന്നെയാണ് തോക്കുസംസ്കാരത്തിന് തടയിടാന്‍ കഴിയാത്തതിന് കാരണം. സുപ്രധാന നയരൂപീകരണങ്ങളില്‍പ്പോലും ഇടപെടാനും മാറ്റമറിക്കാനും കെല്‍പ്പുള്ള ആയുധലോബിക്കുമുന്നില്‍ ട്രംപിന്റെ വമ്പും ഏശിയില്ല. ഇപ്പോള്‍ റൈഫിള്‍ അസോസിയേഷന്റെ വക്താവിനെപ്പോലെയാണ് പ്രസിഡന്റിന്റെ നിലപാടുകള്‍.