ആണവായുധവുമായി കൊലവിളി നടത്തുന്ന ഉത്തരകൊറിയയെ ഉപരോധങ്ങള്‍ വഴി വളഞ്ഞിട്ട് പിടിക്കാനാണ് അമേരിക്കയുടെ നേതൃത്വത്തില്‍ ലോകരാജ്യങ്ങളുടെ ശ്രമം. മറ്റു രാജ്യങ്ങളുടെ കാര്യത്തിലെല്ലാം നമുക്കെന്ത് കാര്യം എന്നു പറഞ്ഞ് അധികാരത്തിലെത്തിയ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് ഉത്തരകൊറിയയില്‍ നിന്ന് കണ്ണെടുക്കാനാവുന്നില്ല. ട്രംപിന്‍റെ അമേരിക്കയെ ആകെ തകര്‍ത്തുകളയുമെന്ന വെല്ലുവിളിയുമായി കിം ജോങ് ഉന്‍ നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന് മറ്റ് മാര്‍ഗങ്ങളില്ലല്ലോ. സദ്ദാമിനെയോ ഗദ്ദാഫിയെയോ അസദിനെയോ തൊട്ടതുപോലല്ല, കിമ്മിനെ തൊട്ടാല്‍ കളി മാറും കാരണം കയ്യിലുള്ളത് ആണവായുധമാണ്.
വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തെത്തുടര്‍ന്ന് പ്രസിഡന്‍റ് ജോര്‍ജ് ഡബ്ലിയു ബുഷ് പ്രഖ്യാപിച്ച തിന്‍മയുടെ അച്ചുതണ്ടുകള്‍ ഇറാഖ്, ഇറാന്‍ ഉത്തരകൊറിയ എന്നിവയായിരുന്നു. ഇറാഖിനെ അമേരിക്ക ആക്രമിച്ച് ഇറാനില്‍ ഭരണമാറ്റത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നു. അടുത്തത് ഉത്തരകൊറിയയാണ്. അതുതന്നെയാണ് ആണവപരീക്ഷണങ്ങള്‍ക്കുള്ള ന്യായീകരണമായി പ്യോങ്‌യാങ് പറയുന്നതും
സാമ്പത്തികമായി ഒട്ടും നല്ല നിലയിലല്ലാത്ത ഉത്തര കൊറിയ ആണവായുധ വികസനത്തിന് ഇത്രയേറെ പണം ചെലവാക്കുന്നത് എന്തിന്? സിറിയയ്ക്കും ഇറാഖിനുമുണ്ടായ അനുഭവം തങ്ങള്‍ക്കുണ്ടാകുമെനന് ഭയന്നാണ് മിസൈല്‍ പരീക്ഷണങ്ങളെന്നാണ് പ്യോങ്‌യാങ്ങിന്‍റെ നിലപാട്. അമേരിക്കന്‍ ഭീഷണി ശക്തമായതോടെ ഉത്തര കൊറിയ ഇന്‍ഷുറന്‍സ് എടുത്തു, നയതന്ത്രത്തില്‍ ഏറ്റവും നല്ല ഇന്‍ഷുറന്‍സ് ആണവയുധമാണ്. 2006ലും 2009ലും 2013 ലും അമേരിക്കന്‍ വിലക്കുകളെ വെല്ലുവിളിച്ച് ആണവപരീക്ഷണം നടത്തി. 2013ലെ ആണവ പരീക്ഷണത്തെതുടര്‍ന്ന് യുഎസും യുഎന്നും ഉത്തരകൊറിയക്ക് മേല്‍ ഉപരോധങ്ങളേര്‍പ്പെടുത്തി. ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറിയതോടെ ഉത്തര കൊറിയ യുഎസ് പോര് കൂടുതല്‍ രൂക്ഷമായി.
ഉത്തരകൊറിയയെ നിയന്ത്രിക്കാന്‍ ചൈന ഇടപെടണം എന്ന ട്രംപിന്‍റെ ട്വീറ്റായിരുന്നു തുടക്കം. തന്ത്രപരായ ക്ഷമ എന്ന ഒബാമ വാക്യം തനിക് സ്വീകാര്യമല്ലെന്ന് ട്രംപ് വ്യക്തമാക്കി. ഉത്തരകൊറിയയുടെ ഏക വ്യാപാരപങ്കാളിയായ ചൈന വിചാരിച്ചല്‍ ഏകാധിപതി കിമ്മിനെ മര്യാദ പഠിപ്പിക്കാനാവും എന്നാണ് ട്രംപിന്‍റെ നിലപാട്.