2014 മാർച്ച് 8, ഒരു ശനിയാഴ്ച പുലർച്ചെയാണ് ആ ഞെട്ടിക്കുന്ന വാർത്ത കേൾക്കുന്നത്. മലേഷ്യന്‍ വിമാനം എംഎച്ച് 370 റാഞ്ചിയിരിക്കുന്നു. അതായിരുന്നു ആദ്യ റിപ്പോർട്ട്. അതെ, മലേഷ്യൻ വിമാനം കാണാതായിട്ട് ഇന്നേക്ക് മൂന്നു വർഷം തികഞ്ഞിരിക്കുന്നു. 239 യാത്രികരുമായി എംഎച്ച് 370 അപ്രത്യക്ഷമായിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും വ്യക്തമായ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. ആഴക്കടലിലെ ചെറുചലനങ്ങൾ മുതല്‍ ബഹിരാകാശത്തെ ചെറുഗോളങ്ങള്‍ വരെ കണ്ടെത്തുന്ന ശക്തികൾ എന്തുക്കൊണ്ടാണ് ഇത്രയും വലിയ വിമാനം കണ്ടുപിടിക്കാത്തതെന്നത് നിഗൂഢതയായി തുടരുകയാണ്. വർഷം മൂന്നു കഴിഞ്ഞിട്ടും അമേരിക്ക ഇക്കാര്യത്തിൽ വലിയ താൽപര്യമൊന്നും കാണിക്കാത്തത് എന്തുക്കൊണ്ടായിരുന്നു? ചർച്ചകൾ ഇപ്പോഴും സോഷ്യൽമീഡിയകളിൽ സജീവമാണ്.
ക്വാലാലംപൂരില്‍ നിന്ന് 2014 മാര്‍ച്ച് എട്ടിന് പുലർച്ചെയാണ് വിമാനം പറന്നുയര്‍ന്നത്. എന്നാൽ ടേക്ക് ഓഫ് ചെയ്ത് ഒരു മണിക്കൂറിനകം വിമാനം അപ്രത്യക്ഷമായി, എന്നെന്നേക്കുമായി. പിന്നെ ആ വിമാനത്തിന് എന്തു സംഭവിച്ചെന്ന് ആര്‍ക്കും അറിയില്ല. ലോകം മുഴുവന്‍ കരയിലും കടലിലും വിമാനത്തിനായി മൂന്നു വര്‍ഷത്തോളം തിരച്ചിൽ നടത്തി. എന്നാൽ സാങ്കേതിക സംവിധാനത്തിനോ, ശാസ്ത്രലോകത്തിനോ വിമാനത്തിനു എന്തു സംഭവിച്ചെന്നു വ്യക്തമായ ഒരു ഉത്തരം നല്‍കാനായിട്ടില്ലെന്നത് അദ്ഭുതകരമാണ്.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഈ വിമാനത്തെ കുറിച്ചു വന്ന വാർത്തകൾക്കും റിപ്പോർട്ടുകൾക്കും കുറവില്ല. വിമാനത്തെ കുറിച്ച് എവിടെയെങ്കിലും ഒരു റിപ്പോർട്ടെങ്കിലും വരാത്ത ദിവസങ്ങളില്ല. നിരവധി ചർച്ചകളും പ്രബന്ധങ്ങളും കോൺസ്പിറസി തിയറികളും മലേഷ്യൻ വിമാനത്തെ കുറിച്ച് പുറത്തിറങ്ങി. വിമാനയത്രാ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ നിഗൂഢതയായി തുടരുന്ന ദുരന്തമാണിതെന്ന് പറയാം.
തെളിവുകളൊന്നും ലഭിക്കാതെ വന്നതോടെ ഈ വർഷം ആദ്യത്തിലാണ് തിരച്ചിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ ഈ തീരുമാനത്തിനെതിരെ ദുരന്തത്തിൽ പെട്ടവരുടെ ബന്ധുക്കളും മറ്റു ചില സന്നദ്ധ സംഘടനകളും രംഗത്തെത്തിയിരുന്നു. എന്നാൽ വീണ്ടും തിരച്ചിൽ തുടരാനായി പണം സ്വരൂപിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് യാത്രക്കാരുടെ ബന്ധുക്കൾ.