ഫാദർ ടോം ഉഴുന്നാലിൽ – 2016 മാർച്ച് നാലിനും പിന്നീടു പല തവണയും ആശങ്കയുടെ വാർത്തകളിൽ ഫാ. ടോം ഉഴുന്നാലിൽ എന്നെഴുതിയ വിരലുകൾകൊണ്ടാണ് ദുർബലമെന്നു തോന്നിയ ആ കൈകളിൽ ഞാൻ തൊട്ടത്. എന്നാൽ, ആ തോന്നൽ തെറ്റായിരുന്നു; ഫ്രാൻസിസ് മാർപാപ്പ രണ്ടു തവണ ചുംബിച്ച ആ കൈകൾക്കു സാമാന്യം നല്ല ബലമുണ്ട്. ഒപ്പമുണ്ടായിരുന്നവർ വെടിയേറ്റു വീഴുന്നതു കണ്ട്, പ്രാർഥന ചൊല്ലി മരണത്തിനൊരുങ്ങി, 556 പകലും രാത്രിയും ഇരുട്ടിൽ ജീവിച്ചിട്ട്, എല്ലാം ദൈവഹിതംപോലെയെന്നു പറയുന്ന ആ ആത്മബലത്തെ എന്താണു വിളിക്കുക?
അതിത്ര വലിയ കാര്യമാണോ എന്നല്ല, ബൈബിളിലെ ഒരു വചനമാണു ടോമച്ചൻ ഉത്തരമായി പറഞ്ഞത്: ‘‘ദൈവം അറിയാതെ നമ്മുടെ ഒരു തലമുടിനാരുപോലും താഴെ വീഴില്ല – ആ വചനം എപ്പോഴും മനസ്സിലുണ്ടായിരുന്നു. അതാണ് എന്നെ നയിച്ചത്. അതുകൊണ്ടെനിക്കു േപടി തോന്നിയില്ല. േപടിപ്പിക്കുന്ന സ്വപ്നങ്ങൾപോലും കണ്ടില്ല.’’
2016 മാർച്ച് നാല് – തെക്കൻ യെമനിലെ ഏഡനിൽ ബലിയർപ്പണവും പ്രാതലും കഴിഞ്ഞു ചാപ്പലിൽ പ്രാർഥിക്കുമ്പോൾ, പുറത്തെന്താണു ബഹളമെന്നറിയാൻ ഇറങ്ങിവന്ന ടോമച്ചൻ കാണുന്നതു രണ്ടുപേർ വെടിയേറ്റു മരിച്ചു കിടക്കുന്നതാണ്; തൊട്ടുപിന്നാലെ പൂന്തോട്ടക്കാരൻ വെടിയേറ്റു വീഴുന്നതും. തനിക്കുനേരെ തിരിയുന്ന തോക്കുധാരിയോട്, അയാൾ ചോദിക്കാതെതന്നെ അച്ചൻ പറയുകയാണ്: ‘‘ഞാൻ ഇന്ത്യക്കാരനാണ്.’’ അങ്ങനെ പറയാൻ തോന്നിയതിന് അച്ചനു കൃത്യമായൊരു കാരണമില്ല. അച്ചന്റെ വായിൽ ആദ്യം വന്നതു പറഞ്ഞു. ‘‘മുസ്‌ലിമാണോയെന്ന് അവർ ചോദിച്ചു. അല്ല, ക്രിസ്ത്യാനിയാണെന്നു ഞാൻ പറഞ്ഞു.’’
സെക്യൂരിറ്റി ഗാർഡിന്റെ കാവൽപുരയോടു ചേർന്നു കിടന്ന ഒരു കസേരയിൽ ഇരിക്കാനാണ് അച്ചനുള്ള ആജ്ഞ. അനുസരിക്കുന്നു. അകത്തേക്കു പോയ തോക്കുധാരികൾ രണ്ടു കന്യാസ്ത്രീകളെ പുറത്തേക്കു കൊണ്ടുവരുന്നു, അവരുടെ തലയ്ക്കുനേരെ വെടിവയ്ക്കുന്നു. അച്ചന്റെ കൺമുന്നിൽവച്ചാണ്. രണ്ടു കന്യാസ്ത്രീകളെക്കൂടി പുറത്തേക്കു കൊണ്ടുവരുന്നു. അവരെ വെടിവയ്ക്കുന്നത് അച്ചന്റെ കൺമുന്നിൽവച്ചല്ല, പതിനഞ്ചു മീറ്ററെങ്കിലും മാറ്റിനിർത്തിയാണ്.
അച്ചന് എതിർക്കാൻ കരുത്തില്ലെന്നല്ല, ഒരു വാക്കുപോലും പുറത്തേക്കു വരാത്ത അവസ്ഥയാണ്. ‘‘അവർ മറ്റെല്ലാ ജോലികളും തീർത്തുകഴിഞ്ഞിട്ട് എന്നെ വിളിച്ചു. ഞാൻ വിചാരിച്ചു, മറ്റുള്ളവരെ ചെയ്തതുപോലെ എന്നെയും ചെയ്യുമെന്ന്. അവരെന്റെ കൈയോ കാലോ കെട്ടിയിരുന്നില്ല.’’ തോക്കുധാരികൾ അച്ചനോടു കസേരയിൽനിന്ന് എഴുന്നേൽക്കാൻ പറയുന്നു. ഇനി തന്റെ ഊഴമാണെന്ന് അതിനുമുൻപേ അച്ചൻ കരുതിയിട്ടുണ്ട്. കസേരയിലിരുന്നുകൊണ്ടുതന്നെ അച്ചൻ ഒരു തവണ ചൊല്ലി: ‘‘ഈശോ! മറിയം! യൗസേപ്പേ! എന്റെ ആത്മാവിനു കൂട്ടായിരിക്കണമേ!’’ – മരണത്തിനൊരുങ്ങുകയാണ്.
അപ്പോഴും അച്ചനെ അലട്ടുന്നതു ഭയമല്ല, മുന്നിൽക്കണ്ട ചോരക്കാഴ്ചകളാണ്. മാസങ്ങളായി തനിക്കൊപ്പമുണ്ടായിരുന്ന കന്യാസ്ത്രീകളും പൂന്തോട്ടക്കാരനും സെക്യൂരിറ്റിക്കാരനും സഹായിയായ പയ്യനുമാണ് അൽപം മുൻപു കൊലചെയ്യപ്പെട്ടത്. അത്രയുമേ അവിടെ സംഭവിച്ചുള്ളുവെന്നും ആകെ ഏഴുപേരാണു മരിച്ചതെന്നുമാണ് അച്ചൻ കരുതിയത്. ഒൻപതുപേർകൂടി കൊല്ലപ്പെട്ടിരുന്നു.
അവർ അച്ചനെ കൊല്ലുന്നില്ല. കാറിന്റെ ഡിക്കിയിലേക്കു തള്ളുകയാണു ചെയ്യുന്നത്. ആ ഇരുട്ടിൽ അച്ചൻ ചുരുണ്ടുകൂടി കിടക്കുന്നു. അവർ ഡിക്കിയിലേക്ക് എന്തോ വലിച്ചെറിഞ്ഞത് അച്ചനറിയുന്നു. അതു ചാപ്പലിൽ തിരുവോസ്തി സൂക്ഷിക്കുന്ന സക്രാരിയാണെന്നും അതിൽനിന്നു തിരുവോസ്തികൾ പുറത്തേക്കു വീണെന്നുമാണ് അച്ചൻ കരുതിയത്. എന്നാൽ, ‘‘അതു സക്രാരിയല്ലെന്നു കഴിഞ്ഞ ദിവസം സിസ്റ്റർ സാലിയോടു സംസാരിച്ചപ്പോൾ മനസ്സിലായി. സക്രാരി അതേപടി ചാപ്പലിലുണ്ടെന്നു സിസ്റ്റർ പറഞ്ഞു. അൾത്താരയിലെ രണ്ടു വിരികൾ അവർ എടുത്തു. അതിൽ പണമോ മറ്റോ ചുരുട്ടിയെടുത്ത് അതു ഡിക്കിയിലേക്ക് എറിഞ്ഞതാവാമെന്നാണ് എനിക്കു തോന്നുന്നത്. ഒച്ചകേട്ടപ്പോൾ ഞാൻ കരുതി അതു സക്രാരിയാണെന്ന്. എന്നാലും, യേശു എന്റെകൂടെയുണ്ടായിരുന്നു എന്നെനിക്കുറപ്പുണ്ട്.’’
ഭീകരൻ പറഞ്ഞു: വെൽകം !
തോക്കു ധരിച്ച മൂന്നുപേരെയാണ് അച്ചൻ അവിടെ കണ്ടത്. ‘‘കൂടുതൽപേരുണ്ടായിരുന്നിരിക്കണം. എന്തായാലും, അവരെന്നെ വണ്ടിയിൽ കയറ്റി കുറെ ദൂരം ഓടിച്ചു. എത്ര നേരമെന്നോ എത്ര ദൂരമെന്നോ ഒന്നും എനിക്കു പറയാനറിയില്ല. കുറെ ദൂരം ഓടിച്ചെന്നോർക്കുന്നുണ്ട്. ഏതോ ഒരു സ്ഥലത്തു ചെന്നപ്പോൾ മറ്റൊരു കൂട്ടർക്കു കൈമാറി. അവരെന്റെ കണ്ണു മൂടിക്കെട്ടി. അവർക്കൊപ്പം വണ്ടിയുടെ പിൻസീറ്റിലിരുന്നായി യാത്ര. നീണ്ടുനിവർന്നു കിടക്കാൻതക്ക വലുപ്പമുള്ള സീറ്റ്.’’
രണ്ടാമത്തെ കൂട്ടർ അച്ചനെ കൊണ്ടുചെല്ലുന്നത് ഒരു വീട്ടിലേക്കാണെന്ന് പരിസര ശബ്ദങ്ങളിൽനിന്നു മനസ്സിലായി. വീട്ടുകാരിലൊരാൾ അച്ചനോടു പൂർണ ഇംഗ്ലിഷ് വാചകങ്ങളിലാണു സംസാരിച്ചത്: ‘‘വെൽകം! യു ആർ ഇൻ സേഫ് ഹാൻഡ്സ്.’’ (സ്വാഗതം! താങ്കൾ സുരക്ഷിത കരങ്ങളിലാണ്). ‘‘അതു കേട്ടപ്പോൾ എനിക്ക് ആശ്വാസമായി. അവർ എനിക്കു ഭക്ഷണം തന്നു. ടോയ്‌ലറ്റിൽ പോകാൻ സൗകര്യമുണ്ടാക്കി. അവിടെ എത്ര ദിവസം കഴിഞ്ഞുവെന്നു കൃത്യമായി ഓർക്കുന്നില്ല. 12 – 13 ദിവസമുണ്ടായിരിക്കും.’’
ആ വീട്ടിൽവച്ച്, ആദ്യദിവസംതന്നെ അച്ചനെക്കുറിച്ച് അവർ പരമാവധി വിവരങ്ങൾ ചോദിച്ചറിഞ്ഞു. ആ ചോദ്യങ്ങളിൽനിന്ന് അച്ചനു ചില കാര്യങ്ങൾ മനസ്സിലായി. തന്നെ കൊല്ലാൻ ഇവർക്ക് ഉദ്ദേശ്യമില്ല. പണമാണു വേണ്ടത്. അച്ചന് അറിയാവുന്ന ഫോൺ നമ്പരുകളാണ് അവർക്ക് ആദ്യം അറിയേണ്ടത്: ‘‘പണ്ടേ എനിക്ക് ഓർമ കുറവാണ്. പിന്നെങ്ങനാ ഫോൺ നമ്പരുകളൊക്കെ ഓർമിക്കുന്നേ? ആകെ മനഃപാഠമായിരുന്നത് അമ്മയുടെ നമ്പരാണ്. അമ്മ മരിച്ചപ്പോൾ ആ നമ്പർ ക്യാൻസൽ ചെയ്തു. പിന്നെ, ആ നമ്പർ അവരോടു പറഞ്ഞിട്ടു കാര്യവുമില്ല.’’
ആരുണ്ട് ഇടപെടാൻ ?
പണമാണ് ഉദ്ദേശ്യമെന്നു ബോധ്യപ്പെടുത്തുന്നതു രണ്ടാമത്തെ ചോദ്യമാണ്. അച്ചനെ മോചിപ്പിക്കാൻ ഇടപെടാവുന്ന പ്രധാന വ്യക്തികൾ ആരൊക്കെയാണ്? ഇന്ത്യയിലെ സർക്കാർ ഇടപെടുമോ? മാർപാപ്പ ഇടപെടുമോ? അബുദാബിയിൽ നിങ്ങൾക്കു ബിഷപ്പുണ്ടല്ലോ, അദ്ദേഹം ഇടപെടുമോ? ‘‘ഇങ്ങനെയൊക്കെ അവരെന്നോടു ചോദിച്ചു. ബിഷപ്പിന്റെ കീഴിലാണല്ലോ ഞാൻ പ്രവർത്തിക്കുന്നത്. അദ്ദേഹത്തിന്റെ അറിവോടെയും സമ്മതത്തോടെയുമാണല്ലോ അവിടേക്കു പോയത്. അപ്പോൾ പിന്നെ, ആരെങ്കിലും ഇടപെടുന്നെങ്കിൽ അതു ബിഷപ്പായിരിക്കും എന്നു ഞാൻ പറഞ്ഞു.’’
18 മാസത്തിൽ നാലിടത്താണ് അച്ചനെ അവർ താമസിപ്പിച്ചത്. എവിടെയൊക്കെ, എത്ര നാൾ എന്ന് അച്ചന് അറിയില്ല. അറിയാവുന്നതു രണ്ടിടങ്ങൾ കാര്യമായി ജനവാസമുള്ള സ്ഥലങ്ങളായിരുന്നുവെന്നാണ്. പാട്ടും കുട്ടികളുടെ വർത്തമാനങ്ങളും വാഹനങ്ങളുടെ ബഹളവും കേട്ടത് ഓർക്കുന്നുണ്ട്. രണ്ടു സ്ഥലങ്ങൾ മലയുടെ അടുത്തായിരുന്നുവെന്ന് അച്ചൻ ഊഹിക്കുന്നത് തണുത്ത കാറ്റുള്ള, ചൂടില്ലാത്ത സ്ഥലങ്ങളായതുകൊണ്ടാണ്. ഊഹിക്കാനേ നിവൃത്തിയുള്ളു. ജനാലയുള്ള മുറിയിലാണു താമസിക്കുന്നതെങ്കിലും, തനിച്ചായിരിക്കുമ്പോഴും പുറത്തേക്കു നോക്കരുതെന്നു നിർദേശമുണ്ട്.
ആദ്യത്തെ സ്ഥലത്തു 12 – 13 ദിവസമെങ്കിൽ, രണ്ടാമത്തെയും മൂന്നാമത്തെയും സ്ഥലങ്ങളിൽ മൂന്ന് – നാല് മാസം വീതമെങ്കിലുമാണു താമസിച്ചതെന്ന് ഓർക്കാൻ കാരണം അവർ ഇടയ്ക്കു വിഡിയോ എടുത്തപ്പോൾ കണ്ട തീയതികളാണ്. നാലാമത്തെയിടത്താണ് ഒരു വർഷത്തോളം നീണ്ട താമസം.
മാർപാപ്പ ചുംബിച്ച കൈകൾ
മോചിതനായി ഈ മാസം 12നു മസ്കത്തിലെത്തിയ ഫാ. ടോം ആദ്യം ഹോട്ടലിൽ പോയി; ശോഷിച്ചതെങ്കിലും പ്രാകൃതമല്ലാത്ത രൂപത്തിലേക്കു മാറുന്നു. വീണ്ടും വിമാനത്തിലേക്ക്. ഭക്ഷണം, വിമാനത്തിലുണ്ടായിരുന്ന ഡോക്ടർ ഡ്രിപ് നൽകുന്നു. ‘‘ഞാൻ നന്നായി ഉറങ്ങുന്നു. ഉണരുമ്പോൾ, റോമിൽ. മുൻപത്തെ രണ്ടു രാത്രികളിൽ ഉറക്കവും വിശ്രമവുമില്ലായിരുന്നല്ലോ.’’
പിറ്റേന്നാണു ഫ്രാൻസിസ് പാപ്പയെ കാണുന്നത്. ‘‘ലോകത്തിൽ ക്രിസ്തുവിന്റെ പ്രതിപുരുഷനാണു പാപ്പ. ക്രിസ്തുവിനു മുന്നിലെന്നപോലെ, ഞാൻ പാപ്പയ്ക്കു മുന്നിൽ മുട്ടുകുത്തി. പാപ്പ എന്നെ പിടിച്ചെഴുന്നേൽപിച്ചു. സാധാരണ നമ്മൾ മാർപാപ്പയുടെ കൈകൾ ചുംബിക്കുകയാണു ചെയ്യുന്നത്. പാപ്പ എന്റെ കൈകളിൽ മുത്തി. ഞാനതിനു യോഗ്യനല്ല. എനിക്കുവേണ്ടി പ്രാർഥിച്ചുവെന്നു പാപ്പ പറഞ്ഞു.’’ പോപ്പ് ഇമെരിറ്റെസ് ബനഡിക്ട് പതിനാറാമനെയും അച്ചൻ സന്ദർശിച്ചു. അച്ചനുവേണ്ടി പ്രാർഥിച്ചുവെന്നാണ് ബനഡിക്ട് പാപ്പയും പറഞ്ഞത്.
അച്ചൻ കുമ്പസാരം നടത്തിയിട്ട് 26 മാസം കഴിഞ്ഞിരുന്നു. അടുത്തെങ്ങും മറ്റു വൈദികരില്ലാത്തതാണു കാരണം. 18 മാസം അവരുടെ പിടിയിലുമായിരുന്നു. റോമിൽ, സലേഷ്യൻ സമൂഹത്തിന്റെ ബെംഗളൂരുവിലെ മുൻ പ്രിയോർ ഫാ. തോമസ് അഞ്ചുകണ്ടത്തിനോട് അച്ചൻ കുമ്പസാരിച്ചു, വത്തിക്കാനിൽ ബലിയർപ്പിച്ചു.
ഇതാണോ എന്റെ മുഖം...!
2016 മാർച്ചിൽ ഭീകരർ തട്ടിക്കൊണ്ടുപോകുമ്പോൾ തുടുത്ത കവിൾത്തടങ്ങളോടെ സുമുഖനാണു ഫാ. ടോം ഉഴുന്നാലിൽ. വാർത്തകൾക്കൊപ്പമെല്ലാം വന്നതു ചിരിയുടെ ലാഞ്ഛനയുള്ള ആ ചിത്രമാണ്. പിന്നീടു ഭീകരർ പുറത്തുവിട്ട ദൃശ്യങ്ങളിൽ ഷേവ് ചെയ്യാതെ നീണ്ട താടിയുള്ള ഫാ. ടോമിനെ കണ്ടു. ഒടുവിൽ മസ്കത്തിൽ വിമാനമിറങ്ങുമ്പോൾ താടിയും മുടിയും നീട്ടി വളർത്തി, പ്രാകൃതമായ കാഴ്ച.
മസ്കത്തിലെ ഹോട്ടലിൽവച്ചാണ് തന്റെ മുഖം ഏതവസ്ഥയിലെന്നു ഫാ. ടോം ആദ്യമായി കാണുന്നത്. ഭീകരരുടെ തടവിലായിരുന്നപ്പോൾ ആഴ്ചയിലൊന്നോ ചിലപ്പോഴൊക്കെ മാസത്തിലൊന്നോ മാത്രമേ കുളിക്കാൻ സാധിക്കുമായിരുന്നുള്ളൂ. ആകെയുള്ള വസ്ത്രങ്ങൾ ഇടയ്ക്കൊക്കെ കഴുകാൻ സാധിച്ചു. അവർ ഷാംപുവും സോപ്പുമൊക്കെ കൊടുത്തിരുന്നു. ഉള്ള വെള്ളത്തിൽ തല കഴുമ്പോൾ മുടിയിലമർത്തും, കുറച്ചൊക്കെ പൊഴിഞ്ഞുപോരും. താടി ശല്യമായില്ല.
എന്നാൽ ഭക്ഷണം കഴിക്കുമ്പോഴൊക്കെ, നീണ്ട മീശ തടസ്സമായി. വെട്ടിയൊതുക്കാൻ മാർഗമില്ല. കടിച്ചൊതുക്കുക എന്നതായിരുന്നു അച്ചന്റെ വഴി. കയ്യിലെ നഖങ്ങളും കടിച്ചു ചെറുതാക്കി. ദൃശ്യങ്ങളിൽ അച്ചന്റെ രൂപം പ്രാകൃതമായിരിക്കണമെന്നു ഭീകരർക്കു നിർബന്ധമുണ്ടായിരുന്നു.