ജന്മനാട്ടിലെ സ്വീകരണത്തിൽ വികാരാധീനനായി ഫാദർ ടോം ഉഴുന്നാലിൽ. യമനിൽ തനിക്കൊപ്പം സേവനമനുഷ്ടിച്ച കന്യാസ്ത്രീകൾ വെടിയേറ്റു മരിച്ച സംഭവം അനുസ്മരിച്ചപ്പോഴാണ് ഫാദർ ടോം വിതുമ്പിയത്. തടവിൽ നിന്നു മോചിതനായ ശേഷം ആദ്യമായി നാട്ടിലെത്തിയ ടോം അച്ചന് ഊഷ്മള വരവേൽപാണ് നാട്ടുകാർ നൽകിയത്.
മനസു തകർന്ന ആ കാഴ്ചയെ കുറിച്ച് ജന്മനാടിന്റെ സ്നേഹത്തിന് മുന്നിൽ പറഞ്ഞപ്പോൾ ടോം അച്ചൻ വിതുമ്പി. കണ്ടു നിന്നവരും ആ സങ്കടത്തിൽ കണ്ണീരണിഞ്ഞു.രാമപുരം പള്ളി പാരീഷ് ഹാളിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുമ്പോഴാണ് ഫാദർ ടോം വികാരാധീനനായത്. പ്രസംഗം തുടരാനാവാതെ വന്ന അച്ചനെ വേദിയിലുണ്ടായിരുന്ന വൈദികർ അടുത്തെത്തി ആശ്വസിപ്പിച്ചു. പിന്നീട് ഫാദർ ടോം പ്രസംഗം തുടർന്നെങ്കിലും ഓരോ വാക്കുകളിലും ആ വേദന നിറഞ്ഞു നിന്നു.
രാമപുരം പള്ളിയിലെ കൃതജ്ഞതാ ബലിയ്ക്കും പൊതുയോഗത്തിനു ശേഷം രാത്രി ഒമ്പതരയോടെ ജന്മഗൃഹത്തിലെത്തിയ ഫാദർ ടോമിനെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് സ്നേഹപൂർവം സ്വീകരിച്ചു. സഹോദരങ്ങൾക്ക് സ്നേഹ ചുംബനം തുടർന്നു കേക്കുമുറിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സി പി എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ വിവിധ കക്ഷി നേതാക്കൾ തുടങ്ങിയവരും വീട്ടിലെത്തി ആശംസകളർപ്പിച്ചു.
നേരത്തെ പാലാ രൂപതാ ആസ്ഥാനത്തെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം നാട്ടുകാർക്കൊപ്പം വാഹനങ്ങളുടെ അകമ്പടിയോടെ രാമപുരത്തത്തിയ ഫാദർ ടോമിന് ഊഷ്മളമായ വരവേൽപാണ് നൽകിയത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണമായാണ് അച്ചനെ പള്ളിയിലേക്കാനയിച്ചത്. തുടർന്ന് നടന്ന കൃതജ്ഞതാബലി യിൽ ഫാദർ ടോം മുഖ്യ കാർമികത്വം വഹിച്ചു. 2015 ഡിസംബറിലാണ് ഫാദർ ടോം അവസാനമായി രാമപുരത്തെത്തിയത്.