വിവാഹവും പ്രണയവുമൊക്കെ ഒാരോരുത്തരുടേയും വ്യക്തിപരമായ തീരുമാനങ്ങളാണ്. അതിൽ മറ്റാരെല്ലാം ഇടപെട്ടാലും അവരെല്ലാം കാഴ്ചക്കാർ മാത്രമാണ്. കാരണം ജീവിതം അവരുടെ മാത്രം തീരുമാനമാണ്. ഗുരുവായൂരിൽ അടുത്തിടെ നടന്ന വിവാദ വിവാഹവും അതിനുശേഷമുള്ള സമൂഹമാധ്യമങ്ങളുടെ ഇടപെടലുമെല്ലാം പെൺകുട്ടിയേയും കുടുംബത്തേയും മാനസീകമായും തകർത്തെന്നും വാദങ്ങളുയർന്നിരുന്നു. 19 വയസ് മാത്രമേ ആ പെൺകുട്ടിക്കുള്ളൂ. അവളുടെ കാമുകന് 20 വയസും.
ഇതിലെ കാമുകന്റെ ഭാഗത്തു നിന്നുള്ള വെളിപ്പെടുത്തലുകളും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. അതിൽ, പറയുന്നത് ഇപ്രകാരമാണ്. ഞങ്ങള്‍ മൂന്നു വര്‍ഷമായി പ്രണയത്തിലാണ്. ഇക്കാര്യം അവളുടെ അമ്മയ്ക്കറിയാം. എന്നാല്‍ പെട്ടന്ന് അവള്‍ക്ക് കല്യാണം ആലോചിക്കുകയായിരുന്നു. ഞങ്ങളത് മുടക്കാന്‍ നോക്കി. എനിക്കവളെ ഇപ്പോള്‍ കല്യാണം കഴിക്കാന്‍ പറ്റില്ല. കാരണം ഞാന്‍ മൈനറാണ്. 20 വയസ്സുള്ള വിദ്യാര്‍ത്ഥിയായ ഞാന്‍ എന്ത് ധൈര്യത്തിലാണ് ഒരു പെണ്‍കുട്ടിയുടെ കല്യാണം മുടക്കി അവളെ ഇറക്കിക്കൊണ്ടു വരുന്നത്?
അതുകൊണ്ട് ഞങ്ങള്‍ ഇഷ്ടത്തിലാണെന്ന് കല്യാണം കഴിക്കാന്‍ വന്ന ഷിജിലിനെ അറിയിച്ചു. എന്നാല്‍ പഴയ കാര്യങ്ങള്‍ നീ മറക്കാനായിരുന്നു അയാളുടെ മറുപടി. ഒടുവില്‍ എന്ത് വേണമെന്ന് അറിയാതായി. നിസ്സഹായനായതിനാല്‍ എനിക്കാ കല്യാണം മുടക്കാന്‍ കഴിഞ്ഞില്ല. പക്ഷേ അവള്‍ എല്ലാ വഴികളും നോക്കി. ആ കല്യാണ മണ്ഡപത്തില്‍ പോയെങ്കിലും കെട്ട് കഴിഞ്ഞപ്പോള്‍ എനിക്കവിടെ നില്‍ക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അവിടുന്നു പോന്നതിനു ശേഷമാണ് പിന്നീടുള്ള സംഭവങ്ങളെല്ലാം നടന്നത്. ഞാൻ അവിടെ ഉണ്ടെന്ന് കരുതിയാണ് അവൾ അങ്ങനെയൊക്കെ പെരുമാറിയതെന്ന് തോന്നുന്നു.
പെൺകുട്ടിയെയും കുടുംബത്തേയും കാമുകനേയും വിചാരണചെയ്യുന്നത് അവസാനിപ്പിക്കണമെന്നവാശ്യപ്പെട്ട് മാധ്യമപ്രവർത്തക ഷാഹിനയുടെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമായിരുന്നു. ഇപ്രകാരമായിരുന്നു ആകുറിപ്പ്.
സോഷ്യൽ മീഡിയയിലെ ഈ ഖാപ് പഞ്ചായത്ത് ദയവു ചെയ്ത് പിരിച്ചു വിടണം എന്ന് ഒരു അഭ്യർത്ഥനയുണ്ട് . സങ്കീർണമാണ് കാര്യങ്ങൾ .ആ പെൺകുട്ടിയുടെ അച്ഛന്‍റെ അടുത്ത സുഹൃത്തിനോട് ഞാൻ സംസാരിച്ചു .വരനോടും അവന്‍റെ ചേച്ചിയോടും സംസാരിച്ചു .
1.ആ പെൺകുട്ടി കാമുകന്‍റെ കൂടെ പോയി സുഖിക്കുകയല്ല .അവൾ വീട്ടിൽ തന്നെയുണ്ട്.
2.അവൾക്കു പ്രണയമുണ്ടായിരുന്നു .വരനോട് അത് പറയുകയും ചെയ്തിരുന്നു.
3.വരനെ തേച്ചിട്ടു പോയ വധു , അവൾക്ക് പ്രണയമുണ്ടെന്നു പറഞ്ഞിട്ടും അത് അവഗണിച്ചു സ്ത്രീധനം മോഹിച്ചു താലി കെട്ടിയ വരൻ എന്നീ രണ്ടു ബൈനറികളിലല്ല കാര്യങ്ങൾ കിടക്കുന്നത് .
4.പത്തൊമ്പത് വയസ്സേ ഉള്ളൂ ആ പെൺകുട്ടിക്ക് . കാമുകനും അത്രയൊക്കെയേ പ്രായമുള്ളൂ .വരൻ എന്ന് പറയുന്ന ആ ആൺകുട്ടിക്ക് ഇരുപത്താറു വയസ്സേ ഉള്ളൂ .
5.ആ പെൺകുട്ടിയും അവളുടെ അച്ഛനുമമ്മയും ഇത് വരെ വീട്ടിൽ നിന്നും പുറത്തിറങ്ങിയിട്ടില്ല .അറിഞ്ഞത് ശരിയാണെങ്കിൽ ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിൽക്കേണ്ട ബന്ധുക്കൾ പോലും തിരിഞ്ഞു നോക്കുന്നില്ല . നാട്ടില്‍ അവര്‍ തികച്ചും ഒറ്റപ്പെട്ടിരിക്കുകയാണ്.
6.ഈ കാമുകൻ ഇപ്പോൾ എവിടെയാണ് എന്നറിയില്ല.
ഭയന്ന് കാണും .ഇത്രയും ദയാരഹിതമായ ഒരു ലോകത്തെ ഭയന്ന് ഇവരിൽ ആരെങ്കിലുമൊക്കെ ആത്മഹത്യ ചെയ്‌താൽ എല്ലാവർക്കും സന്തോഷമാകുമോ ? ക്ഷമയും സഹാനുഭൂതിയും കാണിക്കാൻ കഴിയില്ല എന്നറിയാം. .ആത്മഹത്യയിലേക്കു തള്ളി വിടാതിരിക്കുകയെങ്കിലും ചെയ്യണം .
വിശദമായി എഴുതാം .ഇതൊരു ആമുഖമായി എടുത്താൽ മതി . ദയവു ചെയ്തു ക്രൂരമായ ഈ വേട്ടയാടൽ നിർത്തണം .ഞാൻ നേരത്തെ ഇട്ട പോസ്റ്റുകളിലെ ചർച്ചകളും ദയവു ചെയ്ത് അവസാനിപ്പിക്കണം . അവരുടെ നാട്ടിലെ പരിചയമുള്ള രാഷ്ട്രീയനേതാക്കളോട് ഇടപെടണം എന്ന് അഭ്യർത്ഥിച്ചിട്ടുണ്ട് . അത്രയും ഗുരുതരമാണ് സ്ഥിതി .