നമുക്ക് നമ്മുടെ പ്രണയം മഹത്തരവും മറ്റുള്ളവരുടേത് വിഢിത്തവുമാണെന്ന് കെ.ആര്‍.മീര എഴുതിയിട്ടുണ്ട്.
അങ്ങനെയെങ്കില്‍ ഞാന്‍ ചില 'വിഢിത്തങ്ങള്‍ക്ക്' സാക്ഷിനിന്നിട്ടുണ്ട്. അതിലൊന്നാണ് ഇവിടെ കുറിക്കുന്നത്.
സത്യമായും എന്നെ വല്ലാതെ തൊട്ട ഒരു പ്രണയ നിമിഷം.
മൂന്ന് നാല് വര്‍ഷം മുന്‍പാണ്,
എറണാകുളത്ത് എന്തോ ആവശ്യത്തിന് വന്നുമടങ്ങാന്‍ ഒരുങ്ങുകയാണ് ഞാന്‍.
ഉച്ചയായി, നല്ല വിശപ്പും. ചോറ് ഇഷ്ടമല്ലാത്തത് കൊണ്ട് വേറെന്തു കഴിക്കും എന്ന ആലോചന എന്നെ പൈ ദോശയിലെത്തിച്ചു.
പൈദോശയെ ഞാന്‍ പേദോശ എന്നുവിളിക്കാറുണ്ട്. ബില്‍ പേ ചെയ്യുമ്പോള്‍ നമുക്ക് പേയിളകുമല്ലോ (തമാശയാണു കേട്ടോ)
ദോശ കഴിച്ച് പുറത്തിറങ്ങാന്‍ ഭാവിക്കേ മഴചാറുന്നു.
മഴനനയാന്‍ മടിയില്ല, കയ്യിലുള്ള ബാഗ് നനയരുതല്ലോ എന്നുവിചാരിച്ചു കാത്തുനിന്നു.
അപ്പോഴാണു മുപ്പതിനടുത്തെത്തിയ, തലയില്‍ ഒട്ടും മുടിയില്ലാത്ത, എന്നാല്‍ നല്ല ഭംഗിയുള്ള ഒരുയുവാവ് ഒപ്പം വെളുത്ത് അത്ര തടിയില്ലാത്ത കാമുകിയുമായി കടയില്‍നിന്ന് പുറത്തുവരുന്നത്.
പെണ്‍കുട്ടിയും സുന്ദരിയാണ്. തുളസിക്കതിര്‍ എന്നൊക്കെ ഒരുകാച്ച് കാച്ചാവുന്ന ശാലീനസൗന്ദര്യം.
ഇരുവരുടെ കയ്യിലും കുടയില്ല.
തെല്ല് കഴിഞ്ഞു കേട്ടു, യുവാവ് എന്തോ കൂട്ടുകാരിയോട് മെല്ലെ പറയുന്നുണ്ട്.
മറ്റുള്ളവരുടെ സ്വകാര്യതയില്‍ നമ്മള്‍ തലയിടുന്നത് അവര്‍ അറിയാതെ ഡാവില്‍ വേണമല്ലോ?
അതുകൊണ്ട് ഞാന്‍ മൊബൈല്‍ എടുത്ത് ഡയല്‍ചെയ്യും മട്ടില്‍ കാതുകൂര്‍പ്പിച്ചു.
'നീ മാറിനില്‍ക്കൂ' എന്നാണ് യുവാവിന്‍റെ വാക്കുകള്‍.
അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത് - പെണ്‍കുട്ടി ഇത്തിരി മഴയിലേക്ക് കയറിയാണ് നില്‍പ്പ്. മഴനൂലുകള്‍ അവളുടെ നെറ്റിയില്‍ പാറിവീഴുന്നുണ്ട്. പക്ഷേ അവള്‍ കൂട്ടുകാരന്‍റെ വാക്കുകള്‍ കേട്ടിട്ടും കേള്‍ക്കാത്ത മട്ടിലങ്ങനെ...
ഒരുപക്ഷേ കുസൃതിയാകാം, അല്ലെങ്കില്‍ നേരത്തെ ഉണ്ടായ ഒരു കുഞ്ഞുപിണക്കത്തിന്‍റെ ബാക്കി. ഞാന്‍ ചിരിയടക്കി.
അപ്പോള്‍ യുവാവ് വീണ്ടും ‘നിന്നോട് മാറിനില്‍ക്കാനല്ലേ പറഞ്ഞേ’. അപ്പോള്‍ യുവതി മാറിനില്‍ക്കുന്നില്ല. അപ്പോള്‍ ഞാന്‍ വീണ്ടും കാതുകൂര്‍പ്പിക്കുന്നു. ഒരിടി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഉണ്ടായത് അതൊന്നുമല്ല. ആ ചെറുപ്പക്കാരന്‍ പിന്നീടൊന്നും പറയാതെ, എന്നാല്‍ ആരും ശ്രദ്ധിക്കാത്തവിധം ഒരടി മഴയിലേക്കിറങ്ങിനിന്നു.
ഇപ്പോള്‍ ആ നെറുകയില്‍ മഴ നൃത്തംവയ്ക്കുന്നു.
അടുത്ത നിമിഷം ഞാന്‍ കണ്ടു - പെണ്‍കുട്ടി പെടുന്നനെ മഴയില്‍നിന്ന് പിന്‍വാങ്ങുന്നു.
തണുപ്പ് നിറഞ്ഞ ഒരു കാറ്റ് എന്നെ വാരിപ്പിടിച്ചതു പോലെ തോന്നി. ചിരിയോടെ ഞാനാ മഴയിലേയ്ക്ക് ഇറങ്ങിനടന്നു,
ഞാന്‍ മഴ അറിഞ്ഞില്ല.
അവരെ അവരുടെ സ്വകാര്യതയ്ക്ക് വിടുന്നതാണല്ലോ ഈ വേള ഏറ്റവും ഉചിതം.
ഒരു പക്ഷേ അവരപ്പോള്‍ കലഹിച്ചിരിക്കാം. അതിന്‍റെ അവസാനം വല്ലാതെ പരസ്പരം ചേര്‍ത്തുപിടിച്ചിരിക്കാം.
ഇന്നിപ്പോള്‍ അവര്‍ വിവാഹിതരായി സന്തോഷത്തോടെ ജീവിക്കുന്നുണ്ടാകാം.
ചിലപ്പോള്‍ ഞാന്‍ വിചാരിക്കാറുണ്ട് - അങ്ങനെയെങ്കില്‍ അവരെ ഒന്നു കാണണം. ജീവിതം മനോഹരമാണെന്ന് നിങ്ങള്‍ പറയാതെ പറഞ്ഞ ആ നിമിഷത്തില്‍ ഞാന്‍ സാക്ഷിയാണെന്ന് ഒന്ന് ഏറ്റുപറയണം - സന്തോഷത്തോടെ.
ഈ കുറിപ്പ് അവര്‍ വായിക്കുന്നെങ്കില്‍ അവരെ ഞാന്‍ പൈദോശയില്‍ വെച്ചു തന്നെ കാണാന്‍ ക്ഷണിക്കുന്നു.
പേടിക്കേണ്ട - ബില്‍ ഞാന്‍ പേ ചെയ്തോളാം.