ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്നു കളർ ഫ്രെയിമിലേക്ക് ഓർമകൾ പകർത്തി വെള്ളാപ്പള്ളി നടേശനും പ്രീതിയും താലിചാർത്തി. ആലപ്പുഴ നരസിംഹപുരം ഓഡിറ്റോറിയത്തിൽ 1967 ജൂലൈ 13നു നടന്ന വിവാഹചടങ്ങിന്റെ ഓർമകൾ പുതുക്കിയാണ് അമ്പതാം വാർഷികത്തിൽ മക്കൾക്കും മരുക്കൾക്കുമൊപ്പം നിന്ന് ഇരുവരും വരണമാല്യം ചാർത്തിയത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അൻപതാം വിവാഹവാർഷികത്തോട് അനുബന്ധിച്ചു കണിച്ചുകുളങ്ങരയിലെ വസതിയിലാണു പ്രത്യേക ചടങ്ങുകൾ നടന്നത്.
വെള്ളാപ്പള്ളിയുടെ സഹോദരി മണിയമ്മ വെള്ളാപ്പള്ളിക്കും ജേഷ്ഠ സഹോദരി മായ പ്രീതിക്കും മാലകൾ കൈമാറി. തുടർന്നു മംഗളമുഹൂർത്തത്തിൽ ഇരുവരും മാലചാർത്തി. വെള്ളാപ്പള്ളിക്കു മകൻ തുഷാറും പ്രീതിക്കു മകൾ വന്ദനയും ബൊക്കെ നൽകി. തുടർന്നു കേക്ക് മുറിച്ചു പരസ്പരം മധുരം നൽകി. രാവിലെ വെള്ളാപ്പള്ളി ഭാര്യ പ്രീതിക്കും മക്കൾക്കും മരുമക്കൾക്കുമൊപ്പം കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിൽ ദർശനം നടത്തി.
മടങ്ങിയെത്തിയ വെള്ളാപ്പള്ളിക്കു നാനാഭാഗങ്ങളിൽ നിന്നുമായി നേരിട്ടും ഫോണിലൂടെയും ആശംസാ പ്രവാഹമായിരുന്നു. എസ്എൻഡിപി യോഗം നേതാക്കളും പ്രവർത്തകരും രാഷ്ട്രീയ പാർട്ടി നേതാക്കളും ജനപ്രതിനിധികളും ആശംസകൾ നേർന്നു. വീട്ടിൽ നേരിട്ട് എത്തിയവർക്കു സദ്യയും ഒരുക്കിയിരുന്നു. തന്റെ ജീവിത വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും ഭാര്യ പ്രീതിക്കാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മകൻ തുഷാർ വെള്ളാപ്പള്ളി ഒന്നര കോടിയോളം രൂപയുടെ ആഡംബര കാറും വിവാഹ വാർഷിക സമ്മാനമായി എത്തിച്ചു.