കടുവകളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ വർധനവുണ്ടാകുന്നുവെന്നത് തെളിയിക്കപ്പെട്ടിട്ടുള്ള കണക്കാണ്. ലോകത്തിലെ കടുവകളുടെ എണ്ണത്തില്‍ മൂന്നിലൊന്നും ഇന്ത്യയില്‍ തന്നെയാണ്. കടുവകളുടെ എണ്ണം വർധിക്കുന്നതിനൊപ്പം പക്ഷെ വനവിസ്തൃതി വർധിക്കുന്നില്ല. അതിനാല്‍ മനുഷ്യരും കടുവകളും തമ്മിലുള്ള സംഘര്‍ഷവും വർധിച്ചു വരുന്നുണ്ട്. ഇതിനുദാഹരണണമാണ് ഭോപ്പാല്‍ നഗരത്തിലിറങ്ങുന്ന കടുവകള്‍.
കഴിഞ്ഞ മൂന്നു മാസത്തിനിടെയിൽ നാലു കടുവകളാണ് ഭോപ്പാല്‍ നഗരത്തിലിറങ്ങിയത്. എല്ലാം ജനവാസ മേഖലകളിലാണിറങ്ങിയത്‍. പൂനെയിലെ പുള്ളിപ്പുലികളെ പോലെ നഗരത്തിനു സമീപം താമസമുറപ്പിച്ചവയല്ല ഈ കടുവകളെന്നും വേനല്‍ രൂക്ഷമായപ്പോള്‍ വെള്ളം തേടിയെത്തിയതാകാനാണു സാധ്യതയെന്നും അധികൃതർ പറഞ്ഞു. ശനിയാഴ്ചയാണ് ഏറ്റവും ഒടുവില്‍ കടുവ നഗരത്തിലിറങ്ങിയത്. ഈ കടുവകളെയെല്ലാം അധികൃതർ മയക്കു വെടിവെച്ച് പിടിക്കുകയും തിരികെ കാട്ടിലേക്കയയ്ക്കുകയും ചെയ്തു.
കടുവകള്‍ തുടര്‍ച്ചയായി നാട്ടിലിറങ്ങിയെങ്കിലും ഇതുവരെ മനുഷ്യരെ ആക്രമിക്കുകയോ മനുഷ്യരുമായി ഏതെങ്കിലും തരത്തിലുള്ള ഏറ്റുമുട്ടലുണ്ടാവുകയോ ചെയ്തിട്ടില്ല. എന്നാൽ ഇവ നാട്ടിലേക്കെത്തുന്നതു തുടര്‍ന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍ നഗരത്തിന്‍റെയും വനത്തിന്‍റെയും അതിര്‍ത്തിയില്‍ മൂന്നോ നാലോ കുടിവെെള്ള സംഭരണികള്‍ നിര്‍മ്മിക്കമെന്നതാണ് വനം വകുപ്പ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളത്തിനു വേണ്ടി മാത്രമാണ് കടുവകള്‍ നഗരത്തിലെത്തുന്നത് എന്നതിനാല്‍ കുടിവെള്ള സ്രോതസ്സ് ലഭിക്കുന്നതോടെ ഇവ നഗരത്തിലേക്കിറങ്ങുന്നത് നിര്‍ത്തുമെന്നാണ് പ്രതീക്ഷ.
കലിയോസോട്ട്, കേവാ, കോളാര്‍ എന്നീ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളുടെ അതിര്‍ത്തികള്‍ കൂടിച്ചേരുന്ന സ്ഥലമാണ് ഭോപ്പാല്‍ നഗരത്തിന്‍റെ അതിര്‍ത്തി. നഗരവികസനത്തിന്‍റെ ഫലമായാണ് ജനവാസ കേന്ദ്രം വന്യജീവി പാര്‍ക്കിനോട് ഇത്രയധികം ചേര്‍ന്നു വന്നതും. 7 മുതിര്‍ന്ന കടുവകള്‍ ഈ പ്രദേശത്തുണ്ടെന്നാണ് കണക്കാക്കുന്നത്.